'മുഖ്യമന്ത്രി തെറ്റില്‍ നിന്ന് തെറ്റിലേക്ക് പോകുന്നു'; തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് സിപിഎമ്മെന്ന് കെ. മുരളീധരന്‍

 'മുഖ്യമന്ത്രി തെറ്റില്‍ നിന്ന് തെറ്റിലേക്ക് പോകുന്നു'; തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് സിപിഎമ്മെന്ന് കെ. മുരളീധരന്‍

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിയെ വിജയിപ്പിച്ചത് സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സിപിഎമ്മിന്റെ ഉദ്യോഗസ്ഥര്‍ 5600 വോട്ട് ബിജെപിക്ക് ചേര്‍ത്തുകൊടുത്തുവെന്നും മുരളീധരന്‍ ആരോപിച്ചു.

കരുവന്നൂര്‍ കേസില്‍ നിന്ന് തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബിജെപിക്ക് വോട്ട് ചോര്‍ത്തി കൊടുത്തത്. ഇഡി അന്വേഷണം നേരിടുന്ന എം.കെ കണ്ണനെ ചെയര്‍മാനാക്കിയാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു ഭാഗത്ത് ബിജെപിയെ കുറ്റം പറയുകയും മറുഭാഗത്ത് ബിജെപിയെ സഹായിക്കുകയും ചെയ്യുന്ന പ്രവണതയാണ് മുഖ്യമന്ത്രിയുടേതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയനെയും മുരളീധരന്‍ രൂക്ഷമായി വിമര്‍ശിച്ചു. പിണറായി വിജയന്‍ തെറ്റില്‍ നിന്ന് തെറ്റിലേക്ക് പോകുകയാണ്. അദേഹത്തിന്റെ നേതൃത്വം ഉള്ളിടത്തോളം കാലം സിപിഎം കേരളത്തില്‍ രക്ഷപ്പെടില്ലെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

ടി.പി കേസില്‍ ഒരു പ്രതിയേയും രക്ഷപ്പെടാന്‍ യുഡിഎഫ് അനുവദിക്കില്ല. ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദേഹം വ്യക്തമാക്കി. ഏത് ട്രെന്റിലാണ് കേരളത്തില്‍ യുഡിഎഫ് വിജയിച്ചതെന്നും ഈ ട്രെന്റ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹായിക്കുമോയെന്ന് പഠിക്കണമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

2019ല്‍ ഇതിനേക്കാള്‍ ഒരു സീറ്റ് അധികം കോണ്‍ഗ്രസ് ജയിച്ചിരുന്നു. പക്ഷേ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് തോറ്റു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം പഠിച്ച് ഈ നേട്ടം അടുത്ത തിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തണമെന്നും അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.