തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനത്തു. കേരളത്തില്‍ ഇന്നും അതിശക്തമായ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.
അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും വയനാട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴയിലും ശക്തമായ കാറ്റിലും പലയിടത്തും നാശനഷ്ടം ഉണ്ടായി. വാഹനങ്ങള്‍ക്ക് മുകളിലേക്ക് അടക്കം മരങ്ങള്‍ വീണ് നിരവധി വീടുകള്‍ തകര്‍ന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വില്ലാഞ്ചിറയില്‍ കാറിനും കെ.എസ്.ആര്‍.ടി.സി ബസിനും മുകളിലേക്ക് മരംവീണ് കാര്‍ യാത്രികന്‍ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പരിക്കേറ്റു. ബസ് യാത്രക്കാരില്‍ ചിലര്‍ക്കും നിസാര പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു നേര്യമംഗലത്തെ അപകടം. രാജകുമാരി മുരിക്കുംതൊട്ടി പാണ്ടിപ്പാറ കുപ്പമലയില്‍ ജോസഫാണ് (പൊന്നച്ചന്‍- 63 ) മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ അന്നക്കുട്ടി, മകള്‍ അഞ്ജുമോള്‍, മരുമകന്‍ ജോബി ജോണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഞ്ജുമോള്‍ ഗര്‍ഭിണിയാണ്. ബസിന് മുകളിലേക്ക് വീണ മരം ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് പതിക്കുകയായിരുന്നു.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26