എല്ലാവര്‍ക്കും പരാതി; മെഡിസെപ് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചന

 എല്ലാവര്‍ക്കും പരാതി; മെഡിസെപ് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചന

തിരുവനന്തപുരം: മെഡിസെപ് ആരോഗ്യ പരിരക്ഷാ പദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചന. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇടയില്‍ അതൃപ്തി രൂക്ഷമായതോടെയാണ് പദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയൊന്നുമില്ലെങ്കിലും ഗുണഭോക്താക്കളും ഇന്‍ഷുറന്‍സ് കമ്പനിയും നിരന്തരം പരാതികള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് നീക്കം. റീ-ഇംബേഴ്‌സ്‌മെന്റ് പദ്ധതിയിലേക്ക് മടങ്ങാനാണ് ആലോചന.

ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും നീരസം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ഇതിനാല്‍ മെഡിസെപ് പുതുക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് ധനവകുപ്പ് തയ്യാറായിട്ടില്ല. ആദ്യ വര്‍ഷം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും 600 കോടി രൂപ ലഭിച്ചെങ്കിലും അതിനേക്കാള്‍ നൂറുകോടിയിലേറെ അധിക തുക ഇന്‍ഷുറന്‍സ് കമ്പനിക്ക് ക്ലെയിം നല്‍കേണ്ടി വന്നു.

അതേസമയം ചില ആശുപത്രികളില്‍ മെഡിസെപ് പദ്ധതി തന്നെ ഇല്ല. ഉള്ള ആശുപത്രികളില്‍ മികച്ച ചികിത്സാ സൗകര്യവും ഇല്ല. ക്ലെയിം പൂര്‍ണമായി ലഭിക്കുന്നില്ല തുടങ്ങി ഗുണഭോക്താക്കളുടെ പരാതികളും ഏറെയാണ്. ആശുപത്രികള്‍ ബില്‍ തുക കൂട്ടി കൊള്ളലാഭമുണ്ടാക്കുന്നതും സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുന്‍ പദ്ധതികളില്‍ നിന്നും വ്യത്യസ്തമായി പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണ് മെഡിസെപ്. 2022 ജൂലൈ ഒന്നിനാണ് ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.