വിദ്യാര്‍ത്ഥികള്‍ ലിംഗമാറ്റത്തിനായി ശ്രമിക്കുന്നത് രക്ഷിതാക്കളെ അറിയിക്കുന്നതില്‍ നിന്നും സ്‌കൂളുകളെ തടയുന്ന വിവാദ നിയമം കാലിഫോര്‍ണിയയില്‍; എതിര്‍പ്പുമായി ഇലോണ്‍ മസ്‌കും വിശ്വാസികളായ മാതാപിതാക്കളും

വിദ്യാര്‍ത്ഥികള്‍ ലിംഗമാറ്റത്തിനായി ശ്രമിക്കുന്നത് രക്ഷിതാക്കളെ അറിയിക്കുന്നതില്‍ നിന്നും  സ്‌കൂളുകളെ തടയുന്ന വിവാദ നിയമം കാലിഫോര്‍ണിയയില്‍; എതിര്‍പ്പുമായി ഇലോണ്‍ മസ്‌കും വിശ്വാസികളായ മാതാപിതാക്കളും

കാലിഫോര്‍ണിയ: അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ കുട്ടികള്‍ ലിംഗമാറ്റത്തിനുള്ള ആഭിമുഖ്യം പ്രകടിപ്പിച്ചാല്‍ അക്കാര്യം രക്ഷിതാക്കളെ അറിയിക്കുന്നതില്‍ നിന്നും സ്‌കൂളുകളെ തടയുന്ന പുതിയ നിയമത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ഒപ്പുവച്ച നിയമപ്രകാരം കുട്ടിയുടെ അനുവാദമില്ലാതെ ഒരു വിദ്യാര്‍ത്ഥിയുടെ ജെന്‍ഡര്‍ ഐഡന്റിറ്റിയോ ലൈംഗിക ആഭിമുഖ്യമോ മറ്റേതെങ്കിലും വ്യക്തിയോട് വെളിപ്പെടുത്താന്‍ അധ്യാപകര്‍ക്കോ സ്‌കൂളിലെ മറ്റ് ജീവനക്കാര്‍ക്കോ അനുവാദമില്ല. അതിനി കുട്ടിയുടെ രക്ഷിതാവിനോടാണെങ്കില്‍ പോലും വെളിപ്പെടുത്തരുത് എന്നാണ് നിയമം പറയുന്നത്.

പുതിയ നിയമത്തില്‍ എതിര്‍പ്പറിയിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും രംഗത്തുവന്നു. സ്പേസ് എക്സിന്റെയും സോഷ്യല്‍ മീഡിയ കമ്പനിയായ എക്സിന്റെയും ആസ്ഥാനം കാലിഫോര്‍ണിയയില്‍ നിന്ന് ടെക്സാസിലേക്ക് മാറ്റുമെന്ന് ഉടമ ഇലോണ്‍ മസ്‌ക് മുന്നറിയിപ്പ് നല്‍കി. എക്സിലൂടെയാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്പേസ് എക്സ് കമ്പനി ആസ്ഥാനം കാലിഫോര്‍ണിയയിലെ ഹാത്തോണില്‍ നിന്ന്, കമ്പനിയുടെ റോക്കറ്റ് ലോഞ്ചിങ് സൈറ്റ് സ്ഥിതി ചെയ്യുന്ന ടെക്സാസിലേക്കും 'എക്സ്' സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഓസ്റ്റിനിലേക്കും മാറുമെന്നാണ് മസ്‌ക് പോസ്റ്റ് ചെയ്തത്. പുതിയ നിയമം നിരവധി കുടുംബങ്ങളും കമ്പനികളും കാലിഫോര്‍ണിയ വിടാന്‍ ഇടയാക്കുമെന്നും മസ്‌ക് പറഞ്ഞു.

കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പുതിയ നിയമത്തില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഇലോണ്‍ മസ്‌ക് ആസ്ഥാനം മാറ്റാന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികള്‍ അവരുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്നു വ്യത്യസ്തമായ ലിംഗ വ്യക്തിത്വം പ്രകടിപ്പിച്ചാല്‍ അക്കാര്യം മാതാപിതാക്കളെ അറിയിക്കുന്നതില്‍ നിന്ന് സ്‌കൂളുകളെ തടയുന്നതാണ് നിയമം.

അതേസമയം ഈ നിയമത്തെ ചൊല്ലി വലിയ ചര്‍ച്ചകളും ഉയര്‍ന്നു വരുന്നുണ്ട്. കാലിഫോര്‍ണിയ ഗവര്‍ണറുടെ നടപടിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പ്രദേശത്തെ ഒമ്പത് മാതാപിതാക്കള്‍ അറിയിച്ചതായി കാത്തലിക് ന്യസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ടെക്‌സാസ് ആസ്ഥാനമായുള്ള ലിബര്‍ട്ടി ജസ്റ്റിസ് സെന്ററിന്റെ (എല്‍ജെസി) നിയമസഹായത്തോടെയാണ്് രക്ഷിതാക്കളുടെ നീക്കം.

'സ്‌കൂള്‍ ജീവനക്കാര്‍ക്ക് മാതാപിതാക്കളില്‍ നിന്ന് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ അവകാശമില്ല. പ്രത്യേകിച്ച്, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ സ്‌കൂളില്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാന്‍ മാതാപിതാക്കള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ട്. മാതാപിതാക്കള്‍ അവരുടെ കുട്ടികളുടെ നിയമപരമായ രക്ഷിതാക്കളാണ് - ലിബര്‍ട്ടി ജസ്റ്റിസ് സെന്ററിലെ മുതിര്‍ന്ന അഭിഭാഷക എമിലി റേ പറഞ്ഞു.

മാതാപിതാക്കളുടെ അറിവില്ലാതെ തങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ ഈ ചെറുപ്രായത്തില്‍ അവര്‍ക്ക് സാധിക്കില്ല. അത് വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ലിംഗ സ്വത്വം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നാണ് ബില്ലില്‍ ഒപ്പുവച്ച കാലിഫോര്‍ണിയ ഗവര്‍ണറുടെ വാദം. ജെന്‍ഡര്‍ ഐഡന്റിറ്റിയോ, ലൈംഗികാഭിമുഖ്യമോ വെളിപ്പെടുത്തിയാല്‍ ചില രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരാറുണ്ട്. ഇത് തടയാന്‍ ഈ നിയമം സഹായിക്കും എന്നാണ് മറ്റൊരു വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.