പ്രകൃതി ദുരന്തം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സീറോ മലബാര്‍ സഭ കൂടെയുണ്ട്: മാര്‍ റാഫേല്‍ തട്ടില്‍

പ്രകൃതി ദുരന്തം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സീറോ മലബാര്‍ സഭ കൂടെയുണ്ട്: മാര്‍ റാഫേല്‍ തട്ടില്‍

കൊച്ചി: വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും കേരളത്തിലെ മറ്റു മലയോര മേഖലകളിലും ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള സത്വര സഹായത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും സീറോ മലബാര്‍ സഭ കൂടെയുണ്ടാകുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.

സമാനതകളില്ലാത്ത ഈ പ്രകൃതി ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവരെ നഷ്ട്ടമായവരുടെയും വേദനയില്‍ പങ്കുചേരുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അതീവ ദുഷ്‌ക്കരമാണെങ്കിലും ത്വരിത ഗതിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളോട് ഇടവകകളും രൂപതകളും ഭക്ത സംഘടനകളും സാമൂഹ്യ സേവന പ്രസ്ഥാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് മാര്‍ തട്ടില്‍ അഭ്യര്‍ത്ഥിച്ചു.

ദുരന്തത്തിന് ഇരയാവര്‍ക്ക് സമാശ്വാസം പകരാനുള്ള സര്‍ക്കാര്‍ നടപടികളോട് സീറോ മലബാര്‍ സഭ പൂര്‍ണമായും സഹകരിക്കും. വീടുകളും കൃഷിയിടങ്ങളും നഷ്ടമാകുകയും ജീവനോപാദികള്‍ ഇല്ലാതാകുകയും ചെയ്തവര്‍ക്കായി സീറോ മലബാര്‍ സഭയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ സ്പന്ദന്റെ നേതൃത്വത്തില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തും.

ദുരിത ബാധിതര്‍ക്ക് ആവശ്യമായ ഭൗതിക സഹായങ്ങള്‍ എത്തിക്കുന്നതിനും ദുരിത മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും നമുക്ക് ഔദാര്യപൂര്‍വ്വം ഒന്നിച്ചു നില്‍ക്കാമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പ്രസ്താവനയില്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.