ഒരു ക്ലാസില്‍ 35 കുട്ടികള്‍, സ്‌കൂള്‍ സമയം എട്ട് മുതല്‍ ഒരു മണിവരെ; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് അംഗീകാരം

 ഒരു ക്ലാസില്‍ 35 കുട്ടികള്‍, സ്‌കൂള്‍ സമയം എട്ട് മുതല്‍ ഒരു മണിവരെ; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് അംഗീകാരം

തിരുവനന്തപുരം: സ്‌കൂള്‍ സമയം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്നത് ഉള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. പ്രീ സ്‌കൂളില്‍ 25, ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ 35 എന്നിങ്ങനെ കുട്ടികളുടെ എണ്ണം കുറയ്ക്കാനും നിര്‍ദേശമുണ്ട്.

സമിതി ശുപാര്‍ശ ചര്‍ച്ചയ്ക്ക് ശേഷം സമവായത്തില്‍ നടപ്പാക്കാനാണ് ധാരണ. കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയ സിലബസ് അനുസരിച്ചുള്ള സ്‌കൂളുകളിലും നിലവില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം. അതേസമയം പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയം പുനക്രമീകരിക്കാമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.

ചില വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനത്തിനായി ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം നാല് വരെയുള്ള സമയം പ്രയോജനപ്പെടുത്താമെന്നും സമിതി നിര്‍ദേശിച്ചു. കുട്ടികളുടെ മാനസികവും വൈകാരികവും ശാരീരികവും ക്രിയാത്മകവുമായ ഘടകങ്ങളെ പരിപോഷിപ്പിക്കാന്‍ സമയമാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഈ ക്രമീകരണത്തില്‍ കുട്ടികളുടെ പ്രായവും ശാരീരികവും മാനസികവുമായ സവിശേഷതകളും പരിഗണിക്കണം.

1990 കളില്‍ സ്‌കൂള്‍ സമയം ചര്‍ച്ചയായിരുന്നു. പഠന കോണ്‍ഗ്രസുകളിലും മറ്റും പഠനസമയം സംവാദ വിഷയമായിരുന്നു. കേരള വിദ്യാഭ്യാസചട്ടം (കെ.ഇ.ആര്‍) പരിഷ്‌കരിക്കാന്‍ നിയോഗിക്കപ്പെട്ട സമിതികളും ഈ ശുപാര്‍ശ നല്‍കി. 2007 ല്‍ മുന്‍ചീഫ് സെക്രട്ടറി സി.പി നായര്‍ അധ്യക്ഷനായുള്ള സമിതി ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകാര്‍ക്ക് ലൈബ്രറി, ലബോറട്ടറി, സെമിനാര്‍, പ്രോജക്ട്, സര്‍ഗാത്മകം, കായികം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തണമെന്ന് പറഞ്ഞിരുന്നുവെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.