വയനാട് ദുരന്തം: ചാലിയാര്‍ പുഴയിലെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

 വയനാട് ദുരന്തം: ചാലിയാര്‍ പുഴയിലെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ചാലിയാര്‍ പുഴ കേന്ദ്രീകരിച്ച് നടത്തിയ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ഇന്ന് രാവിലെ എട്ടോടെയാണ് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. ഇതുവരെ കണ്ടെത്തിയതില്‍ മൂന്നിലൊന്ന് മൃതദേഹങ്ങളും ചാലിയാറില്‍ നിന്നാണ് കണ്ടെത്തിയത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ ചാലിയാറില്‍ നിന്ന് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളുമാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്. ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്.

അതേസമയം, സൂചിപ്പാറയില്‍ കുടുങ്ങിയ മൂന്ന് പേരെ രക്ഷിച്ചു. മലപ്പുറം സ്വദേശികളായ സാലി, റിയാസ്, മുഹ്‌സിന്‍ എന്നിവരാണ് സൂചിപ്പാറയ്ക്ക് സമീപമുള്ള പാറയില്‍ കുടുങ്ങിയത്. ഇവരില്‍ രണ്ട് പേര്‍ക്ക് കാലിന് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഒരാള്‍ നീന്തി മറുകരയിലേക്ക് വന്നിരുന്നു. പരിക്കേറ്റ രണ്ട് പേരെയും എയര്‍ ലിഫ്റ്റ് ചെയ്തു.

വൈദ്യസഹായം നല്‍കിയ ശേഷം മൂന്ന് പേരെയും മേപ്പാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. വളരെ സാഹസികമായിട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ടാണ് ഇവര്‍ ചാലിയാര്‍ പുഴ കടന്ന് വനത്തിലൂടെ സൂചിപ്പാറയിലേക്ക് പോയത്. പിന്നെ മുന്നോട്ടുപോകാനും സാധിച്ചില്ല. രാത്രി മുഴുവന്‍ പാറക്കെട്ടില്‍ കുടുങ്ങി. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തിയാണ് മൂവര്‍ സംഘത്തെ രക്ഷിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.