ഇന്ത്യന്‍ നിര്‍മിത ഉപ്പിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക്

ഇന്ത്യന്‍ നിര്‍മിത ഉപ്പിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക്

ഇന്ത്യന്‍ നിര്‍മ്മിത ഉപ്പിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി. വിപണിയില്‍ ലഭ്യമായ പത്ത് തരം ഉപ്പിലും അഞ്ച് തരം പഞ്ചസാരയിലുമാണ് പഠന നടത്തിയത്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച 'മൈക്രോപ്ലാസ്റ്റിക് ഇന്‍ സോള്‍ട്ട് ആന്‍ഡ് ഷുഗര്‍' എന്ന പഠന റിപ്പോര്‍ട്ടിലാണ് അപകടകരമായ വിഷയം അവതരിപ്പിക്കുന്നത്. ടോക്‌സിക്‌സ് ലിങ്ക് എന്ന പരിസ്ഥിതി ഗവേഷണ സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ടേബിള്‍ സോള്‍ട്ട്, റോക്ക് സോള്‍ട്ട്, കടലുപ്പ്, എന്നിങ്ങനെ പത്ത് തരം ഉപ്പുകളാണ് പഠന വിധേയമാക്കിയത്. അയഡിന്‍ ചേര്‍ത്ത ഉപ്പിലാണ് ( അയഡൈസ്ഡ് സാള്‍ട്ട്) ഏറ്റവുമധികം മൈക്രോപ്ലാസ്റ്റികിന്റെ അംശം കണ്ടെത്തിയതെന്ന് പഠനം പറയുന്നു. ഒരു കിലോ അയഡൈസ്ഡ് ഉപ്പില്‍ തൊണ്ണൂറോളം മൈക്രോപ്ലാസ്റ്റിക് തരികളാണ് കണ്ടെത്തിയത്. എന്നാല്‍ ഏറ്റവും കുറവ് മൈക്രോപ്ലാസ്റ്റിക്ക് കണ്ടെത്തിയത് റോക്ക് സോള്‍ട്ടിലാണ്. ഒരു കിലോ റോക്ക് സോള്‍ട്ടില്‍ 6.70 തരികള്‍ മാത്രമാണ് കണ്ടെത്തിയത്.

വിപണിയില്‍ നിന്ന് നേരിട്ട് വാങ്ങിയതും ഓണ്‍ലൈനായി വാങ്ങിയതുമായ അഞ്ച് തരം പഞ്ചസാരകളിലും ഗവേഷകര്‍ പരിശോധന നടത്തിയിരുന്നു. ഒരു കിലോ പഞ്ചസാരയില്‍ 11.85 മുതല്‍ 68.25 മൈക്രേപ്ലാസ്റ്റിക് വരെ കണ്ടെത്തിയതായി പഠനം പറയുന്നു. നോണ്‍ ഓര്‍ഗാനിക് പഞ്ചസാരയില്‍ നിന്നാണ് ഏറ്റവുമധികം മൈക്രോപ്ലാസ്റ്റിക് തരികള്‍ കണ്ടെത്തിയത്.

മൈക്രോ പ്ലാസ്റ്റിക്സിന്റെ ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അടിയന്തരവും സമഗ്രവുമായ ഗവേഷണം ആവശ്യമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മൈക്രോപ്ലാസ്റ്റിക്‌സിനെക്കുറിച്ചുള്ള നിലവിലുള്ള ശാസ്ത്രീയ വിവരങ്ങളിലേക്ക് കൂടുതല്‍ കണ്ടെത്തലുകള്‍ നല്‍കുകയാണ് പഠനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ടോക്‌സിക്‌സ് ലിങ്ക് സ്ഥാപക-ഡയറക്ടര്‍ രവി അഗര്‍വാള്‍ പറഞ്ഞു.

2022 ല്‍ മുലപ്പാലില്‍ ആദ്യമായി മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു. ഇറ്റലിയിലെ ആരോഗ്യവതികളായ അമ്മമാരില്‍ നിന്ന് ശേഖരിച്ച മുലപ്പാലിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇറ്റലിയിലെ 34 അമ്മമാരില്‍ നടത്തിയ പഠനത്തില്‍ 75 ശതമാനം പേരുടെ മുലപ്പാലിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രസവത്തിന് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു മുലപ്പാല്‍ ശേഖരിച്ചത്.

മനുഷ്യ കോശങ്ങളിലും വന്യ മൃഗങ്ങളിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം മുമ്പ് തിരിച്ചറിയപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.