എല്ലാ രൂപതകളിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം; വിശ്വാസ പരിശീലനം കാലാനുസൃതമാകണം: സീറോ മലബാര്‍ സഭാ അസംബ്ലി

എല്ലാ രൂപതകളിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം;  വിശ്വാസ പരിശീലനം കാലാനുസൃതമാകണം: സീറോ മലബാര്‍ സഭാ അസംബ്ലി

പാല: സീറോ മലബാര്‍ സഭയുടെ ദൗത്യ മേഖലകളില്‍ അല്‍മായ വിശ്വാസികള്‍ക്ക് കൂടുതല്‍ ഇടം നല്‍കാന്‍ അഞ്ചാമത് സീറോ മലബാര്‍ സഭാ അസംബ്ലി ആഹ്വാനം ചെയ്തു.

മെത്രാന്മാരും വൈദികരും സന്യസ്തരും അത്മായരും അടങ്ങുന്ന 348 പ്രതിനിധികള്‍ മൂന്ന് ദിവസം നീണ്ടു നിന്ന പ്രാര്‍ത്ഥനയുടെയും പരിചിന്തനങ്ങളുടെയും അനന്തരഫലമായി പുറപ്പെടുവിച്ച അന്തിമ രേഖയില്‍ സഭാ നവീകരണത്തിന് ഊന്നല്‍ നല്‍കുന്ന തീരുമാനങ്ങളാണ് പ്രഖ്യാപിച്ചത്.

കാലാനുസൃതമായ സഭാ ജീവിതവും ദൗത്യവും എന്ന മുഖ്യ പ്രമേയം ആസ്പദമാക്കി, വിശ്വാസ പരീശീലന നവീകരണം, സുവിശേഷ പ്രഘോഷണത്തിലെ അല്‍മായ പങ്കാളിത്തം, സമുദായ ശക്തീകരണം എന്നീ മേഖലകളാണ് പ്രധാനമായും ചര്‍ച്ചാ വിഷയമാക്കിയത്.

മാര്‍ത്തോമാ നസ്രാണികളുടെ പുരാതന പാരമ്പര്യമായ സഭാ യോഗത്തിന്റെ (പള്ളിയോഗം) ആധുനിക പതിപ്പാണ് അസംബ്ലി. പൗരസ്ത്യ കത്തോലിക്കാ സഭകളില്‍ അംഗബലം കൊണ്ട് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സീറോ മലബാര്‍ സഭയ്ക്ക് ഭാരതം മുഴുവന്‍ അജപാല അധികാരം ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ വര്‍ധിത ചൈതന്യത്തോടെ, സഹോദര സഭകളോടൊപ്പം സുവിശേഷ പ്രഘോഷണത്തിനായി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു.

ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന വ്യക്തിസഭ എന്ന നിലയില്‍ വെല്ലുവിളികളെ സധൈര്യം നേരിടാനും ഒരുമയുടെയും സാഹോദര്യത്തിന്റെയും വികാരത്തോടെ ഒരു കുടുംബം എന്ന നിലയില്‍ ശക്തിപ്പെടാനും ഈ സമ്മേളനത്തിലൂടെ സഭ ലക്ഷ്യം വയ്ക്കുന്നു. രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ സഭാ വിശ്വാസികള്‍ കൂടുതല്‍ കരുത്തരാകേണ്ടതിന്റെ ആവശ്യകത സമ്മേളനം ഊന്നി പറയുന്നു.

ജീവിക്കുന്ന നാട്ടില്‍ നിന്ന് വന-പരിസ്ഥിതി നിയമം മൂലം തിരസ്‌കൃതരാകുന്ന കര്‍ഷക മക്കളുടെയും പ്രകൃതി ദുരന്തത്താലും വന്യമൃഗ ശല്യത്താലും കഷ്ടപ്പെടുന്നവരുടെയും വേദനയില്‍ സഭ പങ്കു ചേരുന്നു. ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കുകയും ക്രൈസ്തവ സഭകളുമായി ചര്‍ച്ച ചെയ്തു നടപ്പിലാക്കുകയും വേണം.

മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ജന സുരക്ഷ മുന്‍നിര്‍ത്തി യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള പരിഹാരം അടിയന്തിരമായി കണ്ടെത്തണം. ദുക്‌റാന തിരുനാള്‍ പൊതു അവധിയായി പ്രഖ്യാപിക്കണം തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സീറോ മലബാര്‍ സഭാ അസംബ്ലി ആവശ്യപ്പെട്ടു

1. വിശ്വാസ പരിശീലന നവീകരണം

വിശ്വാസ ജീവിതം സാമൂഹിക സംസ്‌കാരിക വെല്ലുവിളികര്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസ പരിശീലന മേഖല നവീകരിക്കപ്പെടേണ്ടതുണ്ട്. വിശ്വാസികളില്‍, പ്രത്യേകിച്ച് പുതിയ തലമുറയില്‍ ക്രൈസ്തവ സ്വത്വവും സീറോ മലബാര്‍ സമുദായബോധവും വര്‍ധിപ്പിക്കുക, നമ്മുടെ വിശ്വാസത്തിന്റെ അനന്യത ബോധ്യപ്പെടുത്തുക, ഈശോമിശിഹാ ദൈവവും ഏക രക്ഷകനും എന്ന ബോധ്യം രൂഢമൂലമാക്കുക, ആത്മീയ വളര്‍ച്ചയും ദൈവാനുഭവത്തിലുള്ള ആഴപ്പെടലും സാധ്യമാക്കുക, ജീവിത സാഹചര്യങ്ങളില്‍ ഈശോയെ ഏറ്റു പറയാന്‍ സജ്ജരാക്കുക, മിഷനറി ബോധം ഉണര്‍ത്തുക തുടങ്ങിയവ ഫലപ്രദമാകുന്ന രീതിയില്‍ വിശ്വാസ പരിശീലന ബോധന പ്രക്രിയകള്‍ നവീകരിക്കപ്പെടണം.

വിശ്വാസ പരിശീലകരെ പുതിയ കാലഘട്ടത്തിന്റെ അടയാളങ്ങള്‍ മനസിലാക്കുന്നവരാകാന്‍ കരുത്തരാക്കുക, വിശ്വാസ രൂപീകരണത്തില്‍ കുടുംബങ്ങള്‍ക്കും ഇടവകകള്‍ക്കും അജപാലകര്‍ക്കുമുള്ള പങ്ക് എടുത്തു കാണിക്കുക എന്നതും ഈ നവീകരണത്തില്‍പ്പെടുന്നു. കാലാനുസൃതമായ അധ്യാപന രീതികള്‍ ഈ മേഖലയില്‍ ഉപയോഗിക്കാന്‍ സഭ ആഗ്രഹിക്കുന്നു. വിശ്വാസ ജീവിതം എന്നത് ആരാധനാധിഷ്ഠിത ജീവിതമാണെ് സഭ തിരിച്ചറിയുന്നു. അതോടൊപ്പം സാര്‍വത്രിക സാഹോദര്യത്തില്‍ അധിഷ്ഠിതമായി മറ്റു വിശ്വാസികളെ മാനിക്കാനും സഭാ മക്കള്‍ പരിശീലനം തേടുന്നു.

2. അല്‍മായ പ്രേഷിത ദൗത്യം.

മാമോദീസാ സ്വീകരിച്ച ഓരോ വിശ്വാസിയും പ്രേഷിതനാണ്. എന്നാല്‍ ജനതകള്‍ക്കായുള്ള സുവിശേഷ വത്കരണവും പുനര്‍ സുവിശേഷവത്കരണവും നവ സുവിശേഷവത്കരണവും പ്രേഷിത പ്രവര്‍ത്തനത്തിന്റെ തലങ്ങളാണ്. ഈ തലങ്ങളിലെല്ലാം അല്‍മായ വിശ്വാസികളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സഭ ആഗ്രഹിക്കുന്നു. കല, സാഹിത്യം, രാഷ്ട്രീയം, സിനിമ, വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക വിദ്യ തുടങ്ങി തങ്ങളുടെ സേവന മേഖലകളെല്ലാം സുവിശേഷ മൂല്യാധിഷ്ഠിതമാക്കുക എന്നത് അല്‍മായരുടെ പ്രേഷിത ദൗത്യമാകണം.

പ്രേഷിത പ്രവര്‍ത്തനം സമര്‍പ്പിത ജീവിത സാഹചര്യങ്ങളിലേക്ക് ചുരുങ്ങാതെ അല്‍മായ വിശ്വാസികളും പ്രേഷിത സജ്ജരാകണമെന്ന് അസംബ്ലി ആഹ്വാനം ചെയ്തു. സീറോ മലബാര്‍ സഭയില്‍ പ്രേഷിതരായ അല്‍മായര്‍ക്ക് വേണ്ടിയുള്ള ഒരു പ്രസ്ഥാനം രൂപപ്പെടുത്താന്‍ അസംബ്ലി ശുപാര്‍ശ ചെയ്തു. പ്രേഷിതാഭിമുഖ്യം വര്‍ധിപ്പിക്കാനുതകുന്ന പ്രേഷിത യാത്രകള്‍, പ്രേഷിത മാസാചരണം, പ്രേഷിത പുരസ്‌കാര വിതരണം, മിഷന്‍ ഫണ്ട് ശേഖരണം തുടങ്ങിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കും.

ആത്മീയമായും സാമൂഹികമായും അജപാലന പരമായും പരിശീലനം സ്വീകരിച്ച് ഭാരതത്തിന്റെ ബഹുസ്വരതയും ഭരണഘടനയും മാനിച്ചുകൊണ്ടു തന്നെ സുവിശേഷ വേലയില്‍ സജീവമായി അല്‍മായര്‍ പങ്കുചേരുന്ന ഒരു പ്രേഷിത വിപ്ലവം സഭ ഈ അസംബ്ലിയിലൂടെ സ്വപ്നം കാണുന്നു.

3. സീറോ മലബാര്‍ സമുദായ ശാക്തീകരണം.

സീറോ മലബാര്‍ സഭയെ തനതായ വിശ്വാസത്തിലും പാരമ്പര്യത്തിലും അടിയുറച്ച ഐക്യബോധവും സഹവര്‍ത്തിത്വവുമുള്ള സമുദായമാക്കി രൂപപ്പെടുത്തുന്നതിന്റെ കാലിക സാധ്യതകളെക്കുറിച്ചും ഒരു സമുദായം എന്ന നിലയില്‍ നാം നേരിടുന്ന പ്രതിസന്ധികളുടെ ആഴങ്ങളെക്കുറിച്ചും അഞ്ചാമത് അസംബ്ലി സൂക്ഷ്മമായ പരിചിന്തനങ്ങള്‍ നടത്തുകയും കൃത്യമായ പരിഹാര മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തു.

സ്വന്തം സമുദായത്തെ പറ്റിയുള്ള അഭിമാന ബോധം വളര്‍ത്തുക എന്നതാണ് സമുദായ ശാക്തീകരണത്തിന്റെ ആദ്യപടി. സീറോ മലബാര്‍ സമൂഹത്തിന്റെ ഭൗതിക തലത്തെ സൂചിപ്പിക്കുന്നതിനാണ് സമുദായം എന്ന പദം ഉപയോഗിക്കുന്നത്. ഒരു സമൂഹമെന്ന നിലയില്‍ സമുദായം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നിരവധിയാണ്.

ജനസംഖ്യാ ശോഷണം, കൃഷി, തൊഴില്‍, സാമ്പത്തിക മേഖലകളിലെ തിരിച്ചടി, സാമൂഹിക രാഷ്ട്രീയ പിന്നാക്കാവസ്ഥ, പൊതുസമൂഹത്തില്‍ ക്രിസ്തീയ ചരിത്രവും സംസ്‌കാരവും നേരിടുന്ന അവഗണന, പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഇതെല്ലാം സഭ അഭിമുഖീകരിക്കുന്ന വെല്ലുവിളികളാണ്. ജീവന്റെ സംരക്ഷണവും പോഷണവും ഓരോ വിശ്വാസിയുടെയും പ്രഥമ ഉത്തരവാദിത്തമായി മാറണം.

കാര്‍ഷിക വ്യവസായിക തൊഴില്‍ മേഖലകളിലെ പ്രതിസന്ധികള്‍ക്കിടയിലും സമുദായാംഗങ്ങള്‍ തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയും പരസ്പരം ശക്തിപ്പെടുത്തുകയും വേണം. ഉദ്യോഗസ്ഥ രാഷ്ട്രീയ മേഖലകളില്‍ സമുദായ അംഗങ്ങളുടെ പ്രാതിനിധ്യം കുറയുന്നതില്‍ അസംബ്ലി ഉത്കണ്ഠ അറിയിച്ചു. സഭാ ജീവിതത്തിലും സമൂഹത്തിലും സ്ത്രീകളുടെയും യുവജനങ്ങളുടെയും സജീവമായ പങ്കാളിത്തം ഉറപ്പാക്കാന്‍ അസംബ്ലി ലക്ഷ്യമിടുന്നു.

സമുദായ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന രാഷ്ട്രീയ നേതാക്കളെ ചേര്‍ത്തു പിടിക്കാനും സമുദായ അംഗങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമാകാനും തീരുമാനിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ക്കായും ദളിത് ക്രൈസ്തവര്‍, സഭാംഗങ്ങളായ നാടാര്‍, കമ്മാളര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ ശക്തീകരണത്തിനായും ഒറ്റക്കെട്ടായി പോരാടാന്‍ സഭ ആഗ്രഹിക്കുന്നു.

ക്രിസ്ത്യന്‍ ചരിത്രവും സംഭാവനകളും വിദ്യാഭ്യാസ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഈ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. സീറോ മലബാര്‍ സഭയുടെ സാമൂഹിക-രാഷ്ട്രീയ ശബ്ദമായ സമുദായ സംഘടന എന്ന നിലയില്‍ കത്തോലിക്കാ കോണ്‍ഗ്രസിനെ വളര്‍ത്താന്‍ അസംബ്ലി ആഹ്വാനം ചെയ്തു.

സീറോ മലബാര്‍ സഭ ഒരു ആഗോള സഭയായി മാറിയ സാഹചര്യത്തില്‍ വിശാലമായ അജപാലന ശൈലി പ്രവാസി മേഖലകളില്‍ അവലംബിക്കേണ്ടതിന്റെ ആവശ്യകത അസംബ്ലി ചര്‍ച്ച ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ഭാഷകളിലും സംസ്‌കാരങ്ങളിലുമായി വളര്‍ന്നുകൊണ്ടിരിക്കുന്ന സീറോ മലബാര്‍ സഭംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പൊതു കണ്ണിയായി തങ്ങളുടെ പൗരസ്ത്യ സുറിയാനി പാരമ്പര്യവും ഭാഷാ പൈതൃകവും പുനരുജീവിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്താന്‍ അസംബ്ലി തീരുമാനിച്ചു.

ഉപസംഹാരം

സഭാ മക്കളായ പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികളില്‍ സാധ്യമായ പരിഹാരം തേടാനും സഭ ആഗ്രഹിക്കുന്നു. ഗള്‍ഫ് മേഖലയിലും യൂറോപ്പിലും നിയതമായ സഭാ സംവിധാനം രൂപപ്പെടുത്തുക, ക്‌നാനായ സമുദായത്തിന്റെ പ്രേഷിത മേഖലകള്‍ വിശാലമാക്കുക, സൗത്താഫ്രിക്കയിലും സിംഗപ്പൂരിലും അജപാലന സംവിധാനം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.

സമുദായ ശക്തീകരണം എന്നത് കേരളത്തില്‍ മാത്രം ഒതുങ്ങുന്ന പ്രക്രിയയല്ല. ആഗോള മാനം സിദ്ധിച്ചിരിക്കുന്ന സീറോ മലബാര്‍ സഭ ലോകത്തെവിടെയായാലും അവിടെ സമുദായത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് സഭ യഥാര്‍ത്ഥത്തില്‍ വളരുന്നത്. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളിലും സിനഡ് തീരുമാന പ്രകാരമുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്ന് അസംബ്ലി ശക്തമായി ആവശ്യപ്പെട്ടു.

സഭയുടെ പത്രമായ ദീപികയുടെ പ്രചരണത്തിനും മൈലാപ്പൂരില്‍ സഭയ്ക്ക് സ്വന്തമായ തീര്‍ത്ഥാടന സംവിധാന ക്രമീകരണത്തിനും സഭാ മക്കള്‍ സര്‍വാത്മനാ സഹകരിക്കണമെന്ന് അസംബ്ലി ഓര്‍മ്മിപ്പിച്ചു. സഭാപരവും സാമുദായികവുമായ അവകാശങ്ങള്‍ക്കായി വാദിക്കുന്നതും പോരാടുന്നതും മതമൗലിക വാദമോ തീവ്രവാദമോ ആയി തെറ്റിദ്ധരിക്കാന്‍ ഇടയാകരുതെന്ന് സഭ അസംബ്ലി പൊതു സമൂഹത്തെ ഓര്‍മ്മിപ്പിച്ചു.

പ്രത്യാശയുടെ തീര്‍ത്ഥാടകയായ സഭ പ്രതിസന്ധികളെ അതിജീവിക്കുമെന്നും സുവിശേഷാത്മക ധൈര്യത്തോടെ പ്രശോഭിക്കുമെന്നുമുള്ള വിശ്വാസത്തോടെ സഭാ മാതാവിനു വേണ്ടി ജീവാര്‍പ്പണം ചെയ്യാന്‍ നമുക്ക് പ്രതിജ്ഞാബദ്ധരാകാമെന്നും അസംബ്ലി ആഹ്വാനം ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.