'കുഞ്ഞേ, നിനക്കായ്'.... ഗാസയിലെ കുട്ടികള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കാന്‍ മൂന്ന് ദിവസത്തെ വെടി നിര്‍ത്തലിന് സമ്മതമറിയിച്ച് ഇസ്രയേല്‍

'കുഞ്ഞേ, നിനക്കായ്'.... ഗാസയിലെ കുട്ടികള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കാന്‍ മൂന്ന് ദിവസത്തെ വെടി നിര്‍ത്തലിന്  സമ്മതമറിയിച്ച് ഇസ്രയേല്‍

ജനീവ: യുദ്ധ ഭൂമിയില്‍ മൂന്ന് ദിവസത്തേക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഗാസയിലെ പോളിയോ വാക്സിന്‍ യജ്ഞത്തിനായി മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സന്നദ്ധത അറിയിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

ഗാസയിലുടനീളമുള്ള 6,50,000 കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കാനാണ് 'മാനുഷിക പരിഗണന' എന്ന ക്യാമ്പയിന്‍ ലക്ഷ്യമിടുന്നതെന്നും ഞായറാഴ്ചയോടെ വാക്സിന്‍ യജ്ഞം ആരംഭിക്കുമെന്നും ലോകാരോഗ്യ സംഘടനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റിക് പീപ്പര്‍ കോണ്‍ പറഞ്ഞു.

ഗാസ മുനമ്പിന്റെ മധ്യ, തെക്ക്, വടക്ക് ഭാഗങ്ങളിലായി മൂന്ന് ഘട്ടങ്ങളായാണ് വാക്സിന്‍ നല്‍കുക. ഓരോ ഘട്ടത്തിലും പ്രാദേശിക സമയം രാവിലെ ആറിനും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയില്‍ വാക്‌സിന്‍ നല്‍കും. ആവശ്യമെങ്കില്‍ ഓരോ സോണിലും താല്‍ക്കാലിക വെടി നിര്‍ത്തല്‍ നാലാമത്തെ ദിവസത്തേക്ക് നീട്ടാന്‍ ധാരണയുണ്ടെന്ന് പീപ്പര്‍ കോണ്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യ റൗണ്ട് കഴിഞ്ഞ് നാലാഴ്ചയ്ക്ക് ശേഷം രണ്ടാം ഘട്ട വാക്‌സിനേഷന്‍ വേണ്ടി വരുമെന്നും പീപ്പര്‍ കോണ്‍ പറഞ്ഞു. പോളിയോയുടെ അന്താരാഷ്ട്ര വ്യാപനം തടയുന്നതിന് ക്യാമ്പയിന്റെ ഓരോ റൗണ്ടിലും കുറഞ്ഞത് 90 ശതമാനം കവറേജെങ്കിലും ആവശ്യമാണന്നും അദേഹം പറഞ്ഞു.

25 വര്‍ഷത്തിന് ശേഷം ഗാസയില്‍ ആദ്യമായി പോളിയോ ബാധിച്ച് പത്ത് മാസം പ്രായമായ കുഞ്ഞ് ഭാഗികമായി തളര്‍ന്നെന്ന് യു.എന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് താല്‍ക്കാലിക വെടി നിര്‍ത്തല്‍ കരാര്‍.

നോവല്‍ ഓറല്‍ പോളിയോ വാക്സിന്‍ ടൈപ്പ് 2 ന്റെ ഏകദേശം 12.6 ലക്ഷം ഡോസുകള്‍ ഗാസയിലുണ്ട്. 4,00,000 അധിക ഡോസ് ഉടന്‍ എത്തിക്കും. ലോകാരോഗ്യ സംഘടന, യൂണിസെഫ്, യുഎന്‍ആര്‍ഡബ്ല്യുഎ എന്നിവയുമായി സഹകരിച്ച് പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം ക്യാമ്പയിന്‍ നിയന്ത്രിക്കും. വാക്സിന്‍ നല്‍കുന്നതിനായി രണ്ടായിരത്തിലേറെ ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിച്ചിട്ടുണ്ട്.

ഗാസ മുനമ്പിലുടനീളം തൊണ്ണൂറ് ശതമാനം വാക്സിന്‍ കവറേജ് നേടാനാണ് ഡബ്ല്യുഎച്ച്ഒ ലക്ഷ്യമിടുന്നത്. ഗാസയ്ക്കുള്ളില്‍ വൈറസ് പടരുന്നത് തടയാന്‍ ഇത് ആവശ്യമാണ്.

ഗാസയിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലേയും പ്രതിരോധ കുത്തിവെയ്പ് നിരക്ക് സംഘര്‍ഷത്തിന് മുമ്പ് മികച്ചതായിരുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 2022 ല്‍ 99 ശതമാനമായിരുന്ന പോളിയോ വാക്സിന്‍ കവറേജ് ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 89 ശതമാനമായി കുറഞ്ഞു.

തങ്ങളുടെ സൈനികര്‍ക്ക് രോഗത്തിനെതിരെ ജൂലൈയില്‍ വാക്സിനേഷന്‍ ആരംഭിച്ചതായി ഇസ്രയേലി സൈന്യം അറിയിച്ചിരുന്നു. ഗാസ മുനമ്പിലെ 6,50,000 പാലസ്തീന്‍ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന ഈ ക്യാമ്പയിന്‍ സുരക്ഷിതമാക്കാന്‍ അന്താരാഷ്ട്ര സംഘടനകളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഹമാസ് ഉദ്യോഗസ്ഥന്‍ ബേസെം നെയിം പറഞ്ഞു.

എന്നാല്‍ മൂന്ന് ദിവസത്തെ ഇടവേള ' ഒരു വെടിനിര്‍ത്തല്‍ അല്ല' എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.