പ്രതിവര്‍ഷം പുകവലിച്ച് തീരുന്നത് 80,000 ജീവനുകള്‍; പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

പ്രതിവര്‍ഷം പുകവലിച്ച് തീരുന്നത് 80,000 ജീവനുകള്‍; പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: ബ്രിട്ടനില്‍ പൊതു സ്ഥലങ്ങളില്‍ പുകവലി കര്‍ശനമായി നിരോധിക്കാനുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍. പബ്ബ്, റസ്റ്റോറന്റ്, സ്റ്റേഡിയം, കുട്ടികളുടെ പാര്‍ക്കുകള്‍, ആശുപത്രികള്‍ക്കും സര്‍വകലാശാലകള്‍ക്കും സമീപമുള്ള നടപ്പാതകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കാനാണ് ആലോചന. പ്രതിവര്‍ഷം പുകവലി കാരണം 80,000 പേര്‍ മരിക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. പുകവലി മൂലമുള്ള മരണങ്ങളും രോഗങ്ങളും കുറയ്ക്കണമെന്നാണ് ആഗ്രഹം. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് മേലുള്ള സമ്മര്‍ദം കുറയ്ക്കണമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

2007-ല്‍ ജോലി സ്ഥലങ്ങളില്‍ ബ്രിട്ടന്‍ പുകവലി നിരോധിച്ചിരുന്നു. പിന്നാലെ പുകവലിക്കാരുടെ എണ്ണം കുറഞ്ഞുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ നടത്തിയ ഗവേഷണ പ്രകാരം ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. 2022ലെ കണക്ക് പ്രകാരം ബ്രിട്ടനിലെ 64 ലക്ഷം പേര്‍ പുകവലിക്കുന്നവരാണ്. അതായത് മുതിര്‍ന്നവരുടെ ജനസംഖ്യയുടെ 13 ശതമാനം പേര്‍. ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സംഖ്യ കുറവാണ്. ഈ രാജ്യങ്ങളില്‍ 18 ശതമാനം മുതല്‍ 23 ശതമാനം വരെ ആളുകള്‍ പുകവലിക്കുന്നുണ്ടെന്നാണ് കണക്ക്.

പുതിയ തീരുമാനം നടപ്പാകുമ്പോള്‍ ആശുപത്രികളും നടപ്പാതകളും ഉള്‍പ്പെടെ പുകവലി രഹിത മേഖലയാക്കിയേക്കും.

അതേസമയം ബ്രിട്ടനിലെ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കാനുള്ള നീക്കത്തില്‍ എതിര്‍പ്പും ഉയരുന്നുണ്ട്. ഹോട്ടലുകളിലും നൈറ്റ് ക്ലബ്ബുകളിലും പബ്ബുകളിലും കഫേകളിലുമെല്ലാം പുകവലി നിരോധിക്കുന്നത് ബിസിനസിനെ ബാധിക്കും എന്നാണ് ചിലരുടെ വിചിത്രവാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.