സീറോ മലബാര്‍ സഭയുടെ സിനഡാനന്തര സര്‍ക്കുലറിന്റെ പൂര്‍ണ രൂപം

സീറോ മലബാര്‍ സഭയുടെ സിനഡാനന്തര സര്‍ക്കുലറിന്റെ പൂര്‍ണ രൂപം

മിശിഹായില്‍ പ്രിയ സഹോദരീസഹോദരന്മാരേ,

സീറോ മലബാര്‍ സഭയുടെ മുപ്പത്തിരണ്ടാമത് സിനഡിന്റെ മൂന്നാം സമ്മേളനം 2024 ഓഗസ്റ്റ് 19 മുതല്‍ 31 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്നു. പ്രതിസന്ധികള്‍ക്കിടയിലും ദൈവപരിപാലനയുടെ അതിശയകരമായ നടത്തിപ്പ് അനുഭവിച്ചറിയാനുള്ള അവസരമായാണ് സിനഡ് സമ്മേളനം അനുഭവപ്പെട്ടത്. സഭയെയും സമൂഹത്തെയും ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ സിനഡ് പിതാക്കന്മാരുടെ പരിചിന്തനത്തിന് വിഷയമായി.

പ്രകൃതി ദുരന്തങ്ങള്‍

വയനാട്ടിലും വിലങ്ങാടും സംഭവിച്ച സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തില്‍ മരണമടഞ്ഞവരെ സിനഡ് പ്രാര്‍ഥനാപൂര്‍വം അനുസ്മരിച്ചു. ഉറ്റവരെയും ഉടയവരെയും മാത്രമല്ല ഉള്ളതെല്ലാം നഷ്ടപ്പെട്ട് അനാഥരായിത്തീര്‍ന്ന ദുരിതബാധിതര്‍ക്കൊപ്പം കേരളമൊന്നാകെ നിലകൊണ്ടത് നമ്മുടെ സമൂഹത്തിന്റെ നന്മയും പ്രത്യാശയുടെ പ്രകാശവുമാണ്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള സംരംഭത്തില്‍ സഭയുടെ സമ്പൂര്‍ണമായ സഹകരണം ഉറപ്പ് വരുത്തിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ സഹകരണത്തോടെ ഭവനങ്ങള്‍ നിര്‍മിച്ച് നല്‍കാനും ഭൂരഹിതരായവര്‍ക്ക് ഭവന നിര്‍മാണത്തിനാവശ്യമായ ഭൂമി സൗജന്യമായി വിട്ടു നല്‍കാനുമുള്ള സഭയുടെ സന്നദ്ധത ഉത്തരവാദിത്വപ്പെട്ടവരെ ഇതിനോടകം അറിയിച്ചിട്ടുണ്ട്.

പുനരധിവാസ പ്രക്രിയ ത്വരിതഗതിയിലാക്കാനും ദുരിത ബാധിതര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജുകള്‍ സത്വരമായി പ്രഖ്യാപിക്കാനും സിനഡ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നാം 'അധിവസിക്കുന്ന പൊതുഭവനം' എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ച നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ സഭ എന്നും പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍, പരിസ്ഥിതിക്ക് ആഘാതം വരുത്തുന്ന വിവിധ ഖനനങ്ങള്‍ക്കും വന്‍കിട നിര്‍മാണങ്ങള്‍ക്കും നേരേ കണ്ണടയ്ക്കുകയും കര്‍ഷകരെ പരിസ്ഥിതി ഘാതകരായി ചിത്രീകരിക്കുകയും ചെയ്യുന്ന തെറ്റായ പരിസ്ഥിതി വാദത്തെ സഭ തിരിച്ചറിയുന്നുണ്ട്.

പ്രകൃതി ദുരന്തങ്ങളുടെ മറവില്‍ കര്‍ഷക ദ്രോഹപരമായ നടപടികളാരംഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങള്‍ അപലപനീയമാണ്. പരിസ്ഥിതിലോല പ്രദേശങ്ങളായി കേരളത്തിലെ 131 വില്ലേജുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം മലയോര കര്‍ഷകരില്‍ ഏറെ ആശങ്കയുളവാക്കുന്നുണ്ട്.

ആയുസ് മുഴുവനും അദ്ധ്വാനിച്ചുണ്ടാക്കിയ സ്വന്തം കൃഷിഭൂമി മൂല്യ രഹിതമായിത്തീരുന്ന ദയനീയമായ സാഹചര്യമാണ് ഈ വിജ്ഞാപനം വഴി കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്.

ആഗോളതാപനം വഴിയുള്ള അതിവര്‍ഷം തുടങ്ങി പ്രകൃതി ദുരന്തങ്ങളുടെ യഥാര്‍ഥ കാരണം വിശദീകരിക്കുന്ന ശാസ്ത്രീയ പഠനങ്ങളെ നിരാകരിച്ച് കര്‍ഷകരെ ബലിയാടാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹവും തിരുത്തപ്പെടേണ്ടതുമാണ്. ഇക്കാര്യത്തില്‍ കര്‍ഷകരുടെ ആശങ്കയകറ്റാനുള്ള വ്യക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം.

സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി

സീറോ മലബാര്‍ സഭയുടെ അഞ്ചാമത് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്ക് ഓഗസ്റ്റ് 22 മുതല്‍ 25 വരെ പാലാ രൂപതയിലെ അല്‍ഫോന്‍സ്യന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയുട്ടും സെന്റ് തോമസ് കോളേജും സംയുക്തമായി ആതിഥേയത്വം വഹിച്ചു.

സംഘാടക മികവ് കൊണ്ടും കൂട്ടായ്മയുടെ സാക്ഷ്യം കൊണ്ടും ചര്‍ച്ചാ വിഷയങ്ങളുടെ കാലിക പ്രസക്തി കൊണ്ടും ഇത്തവണത്തെ അസംബ്ലി ഏറെ ശ്രദ്ധേയമായിരുന്നു. വിശ്വാസ പരിശീലനത്തിലെ നൂതനാഭിമുഖ്യങ്ങള്‍, മിഷന്‍ പ്രവര്‍ത്തനത്തിലെ അല്‍മായരുടെ പങ്കാളിത്തം, സീറോ മലബാര്‍ സമുദായ ശക്തീകരണം എന്നീ വിഷയങ്ങളെ ആധാരമാക്കിയുള്ള പഠനങ്ങളും പരിചിന്തനങ്ങളുമാണ് അസംബ്ലിയില്‍ പ്രധാനമായും നടന്നത്.

സീറോ മലബാര്‍ സഭയിലെ മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അല്‍മായരും ഉള്‍പ്പെടുന്ന 348 അംഗങ്ങളാണ് അസംബ്ലിയില്‍ പങ്കെടുത്തത്. സഭയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഗതി നിര്‍ണയിക്കാന്‍ സഹായകമായ ശ്രദ്ധേയമായ തീരുമാനങ്ങളും കര്‍മ പദ്ധതികളും അസംബ്ലിയില്‍ രൂപീകരിച്ചിട്ടുള്ളത് വിശദമായി നിങ്ങളെ പിന്നീട് അറിയിക്കുന്നതാണ്.

മുല്ലപ്പെരിയാര്‍ ഡാമിന്റെ കാലപ്പഴക്കം മൂലമുള്ള ദുര്‍ബലാവസ്ഥ കേരളത്തിന്റെ മൂന്നിലൊരു ഭാഗത്തിന് നാശം വരുത്താന്‍ പര്യാപ്തമായ ഭീഷണിയായി വളര്‍ന്നിട്ടുണ്ട്. ''തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷിതത്വവുമെന്ന' നിലപാടില്‍ ഉറച്ചുനിന്നു കൊണ്ട് ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള സത്വര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് സഭാ അസംബ്ലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ന്യൂനപക്ഷമായ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനോ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനോ സര്‍ക്കാര്‍ നാളിതുവരെ യാതൊന്നും ചെയ്തില്ല എന്ന സത്യം ക്രൈസ്തവ സമൂഹത്തെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സുതാര്യവും നീതി പൂര്‍വകവുമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് സഭ ആവശ്യപ്പെടുന്നു.

കുടുംബ പ്രാര്‍ത്ഥന

നമ്മുടെ കുടുംബങ്ങളുടെ ശക്തി കേന്ദ്രം നിത്യേനയുള്ള കുടുംബ പ്രാര്‍ഥനകളായിരുന്നു. തലമുറകളെ വിശ്വാസ പാരമ്പര്യത്തിലും സഭാ സ്‌നേഹത്തിലും നിലനിറുത്തുന്നതില്‍ കുടുംബ പ്രാര്‍ത്ഥനയ്ക്കുള്ള പങ്ക് വലുതാണ്.

എന്നാല്‍, ജോലിത്തിരക്കുകള്‍ മൂലവും കുടുംബാംഗങ്ങള്‍ വിവിധ ദേശങ്ങളില്‍ ആയിരിക്കുന്ന സാഹചര്യത്തിലും നമ്മുടെ പവിത്രമായ കുടുംബ പ്രാര്‍ഥനാ സംസ്‌കാരത്തിന് കുറവു വന്നിട്ടുള്ളതായി സിനഡ് വിലയിരുത്തി. നമ്മുടെ കുടുംബങ്ങളുടെ കൂട്ടായ്മയെയും നിലനില്‍പിനെയും പരിപോഷിപ്പിക്കുന്ന കുടുംബ പ്രാര്‍ഥനാ രീതി അവികലമായി നിലനിറുത്താന്‍ എല്ലാ കുടുംബാംഗങ്ങളും പരിശ്രമിക്കണം.

ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണം

നമ്മുടെ സഭയുടെ ഏകീകൃത കുര്‍ബാനക്രമം എല്ലാ രൂപതകളിലും നടപ്പിലാക്കാനുള്ള 2021 ലെ സിനഡ് തീരുമാനം സഭയിലുടനീളം മാറ്റമില്ലാതെ തുടരുന്നതാണ്. എന്നാല്‍ ഈ തീരുമാനം പൂര്‍ണമായും നടപ്പിലാക്കാന്‍ ഇനിയും നമുക്കു കഴിഞ്ഞിട്ടില്ല എന്നത് ഏറെ ദുഖകരമാണ്.

സിനഡ് തീരുമാനം നടപ്പിലാക്കാനുള്ള അജപാലനപരമായ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനാല്‍, എറണാകുളം-അങ്കമാലി അതിരൂപതയെ മനസിലാക്കാനും പിതൃസഹജമായ സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കാനുമാണ് സിനഡു ശ്രമിച്ചത്. ഇതിന്റെ ഭാഗമായി ഞായറാഴ്ചകളിലും കടമുള്ള മറ്റു ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും ഏകീകൃത രീതിയില്‍ ചൊല്ലിത്തുടങ്ങുന്ന പള്ളികളിലെ വൈദികര്‍ക്ക് സഭാപരമായ നടപടികളില്‍ നിന്ന് താല്‍ക്കാലികമായി ഇളവ് നല്‍കുമെന്ന് അറിയിച്ചിരുന്നു.

ഏകീകൃത കുര്‍ബാനയര്‍പ്പണം അതിരൂപത മുഴുവനിലും നടപ്പിലാക്കാനായി ബോധവത്ക്കരണത്തിന് വേണ്ടിയുള്ള സാവകാശമായിട്ടാണ് ഈ ഇളവു നല്‍കിയത്. ഈ നിര്‍ദേശം നൂറിലധികം പള്ളികളില്‍ നടപ്പിലായെങ്കിലും അതിരൂപതയിലെ മറ്റു പള്ളികള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന വൈമുഖ്യത്തെ യാതൊരു വിധത്തിലും നീതീകരിക്കാനാവില്ല.

ഇത്തരം നിലപാടുകള്‍ കുറ്റകരമായിക്കണ്ട് നടപടികള്‍ സ്വീകരിക്കുന്നതാണ്. ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കിയ പള്ളികളില്‍ പലതിലും ആത്മാര്‍ഥമായ സമീപനം പ്രകടമായില്ല എന്ന പരാതി നിലവിലുണ്ട്.

ഒരുമിച്ച് നടക്കാനുള്ള സിനഡിന്റെ പരിശ്രമങ്ങളെ ശരിയായ അര്‍ഥത്തില്‍ മനസിലാക്കി സഹകരിക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരോടും സമര്‍പ്പിതരോടും അല്‍മായരോടും സിനഡ് ആവശ്യപ്പെടുകയാണ്. ഏറെ വെല്ലുവിളികള്‍ക്കിടയിലും അപ്പസ്‌തോലിക ധീരതയോടെ സിനഡിന്റെ തീരുമാനം നടപ്പിലാക്കിയ വൈദികരെയും ഇടവകകളെയും സിനഡ് ആദരപൂര്‍വം സ്മരിക്കുന്നു.

അതിരൂപതയില്‍ സിനഡിന്റെ തീരുമാനം നടപ്പിലാക്കാനുള്ള വ്യക്തമായ നിര്‍ദേശങ്ങള്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ പിതാവിന് നല്‍കിയിട്ടുണ്ട്. ഏകീകൃത കുര്‍ബാനയര്‍പ്പണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളോട് എല്ലാവരും സര്‍വാത്മനാ സഹകരിക്കണമെന്ന് സിനഡ് ആവശ്യപ്പെടുന്നു.

ജൂബിലി വര്‍ഷം

നമ്മുടെ കര്‍ത്താവീശോ മിശിഹായുടെ ജനനത്തിന്റെ അനുസ്മരണമായി രണ്ടായിരത്തി ഇരുപത്തിയഞ്ചാം ആണ്ടിനെ സാധാരണ ജൂബിലി വര്‍ഷമായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച വിവരം നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. പ്രതിസന്ധികളുടെ ഈ കാലഘട്ടത്തില്‍ ''പ്രത്യാശയുടെ തീര്‍ഥാടകരാകുവിന്‍' എന്ന ആഹ്വാനമാണ് പരിശുദ്ധ പിതാവു ജൂബിലിവര്‍ഷത്തില്‍ നല്‍കുന്നത്.

നമ്മുടെ കര്‍ത്താവിലുള്ള വിശ്വാസത്തെ സഭയിലൂടെ ആഘോഷിക്കുക എന്നതാണ് ജൂബിലി വര്‍ഷത്തിന്റെ ലക്ഷ്യമായി നല്‍കിയിരിക്കുന്നത്. ''പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല' എന്ന അപ്പസ്‌തോലിക പ്രബോധനത്തിലൂടെ ജൂബിലിയാഘോഷത്തിനുള്ള മാര്‍ഗരേഖ നമുക്ക് നല്‍കപ്പെട്ടിട്ടുണ്ട്. 2024 ഡിസംബര്‍ മാസം ജൂബിലിക്ക് അടുത്ത ഒരുക്കത്തിനായുള്ള പ്രാര്‍ത്ഥനാ ദിനങ്ങളായി നാം ആചരിക്കണം.

2024 ഡിസംബര്‍ 24 ന് രാത്രി എല്ലാ കത്തീഡ്രല്‍ പള്ളികളിലും തുടര്‍ന്നു വരുന്ന ഞായറാഴ്ച എല്ലാ ഇടവക പള്ളികളിലും ജൂബിലി വര്‍ഷം, ജൂബിലി തിരിതെളിച്ച് ഉദ്ഘാടനം ചെയ്യുന്നതാണ്. ജൂബിലി വര്‍ഷത്തിന്റെ ലോഗോ ഉള്‍പ്പെടുന്ന ഫലകം എല്ലാ പള്ളികളിലും സ്ഥാപിക്കേണ്ടതാണ്.

ജൂബിലി വര്‍ഷത്തില്‍ തിരുസഭാ മാതാവ് തന്റെ മക്കള്‍ക്ക് നല്‍്കുന്ന വിവിധങ്ങളായ വരപ്രസാദ വഴികളെയും ദണ്ഡ വിമോചനങ്ങളെയും വ്യക്തമാക്കിക്കൊണ്ടുള്ള ഇടയ ലേഖനം രൂപതാധ്യക്ഷന്മാര്‍ നല്‍കുന്നതായിരിക്കും.

പരിശുദ്ധ കുര്‍ബാന, അനുരഞ്ജന കൂദാശ എന്നിവയില്‍ അധിഷ്ഠിതമായതും തീര്‍ഥാടനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ കര്‍മ പദ്ധതിയാണ് രൂപ താതലങ്ങളില്‍ നടപ്പിലാക്കേണ്ടത്. സഭയിലുടനീളം പ്രത്യാശയുടെ പുതിയ പ്രകാശം പരക്കാനും കൂട്ടായ്മയുടെയും സഭാ സ്‌നേഹത്തിന്റെയും പുതിയ വസന്തം വിരിയാനും ജൂബിലി വര്‍ഷം നിമിത്തമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

പുതിയ ഇടയന്മാര്‍

നമ്മുടെ സഭയ്ക്കുള്ള ദൈവത്തിന്റെ സമ്മാനമായി രണ്ട് പുതിയ ഇടയന്മാരെ ലഭിച്ചു എന്നത് ഏറെ അഭിമാനകരവും സന്തോഷകരവുമാണ്. ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി പ്രസ്തുത അതിരൂപതയുടെ സഹായ മെത്രാനായി സേവനം ചെയ്തു വരികയായിരുന്ന മാര്‍ തോമസ് തറയില്‍ പിതാവ് നിയമിതനായി. അറിയപ്പെടുന്ന മനശാസ്ത്ര വിശാരദനും സാമൂഹിക ആത്മീയ മേഖലകളിലെ നലംതികഞ്ഞ നായകനുമായ നിയുക്ത ആര്‍ച്ച് ബിഷപ്പിന് സഭയുടെ മുഴുവന്‍ പ്രാര്‍ഥനാമംഗളങ്ങള്‍ നേരുന്നു.

പിതൃസഹജമായ വാത്സല്യത്തോടും സീറോ മലബാര്‍ സഭയുടെ പാരമ്പര്യങ്ങളോടുമുള്ള അവികലമായ വിശ്വസ്തതയോടും കുലീനമായ ശാന്തതയോടും കൂടി കഴിഞ്ഞ ഇരുപത്തി രണ്ട് വര്‍ഷങ്ങള്‍ ചങ്ങനാശേരി അതിരൂപതയില്‍ മേല്‍പ്പട്ട ശുശ്രൂഷ നിര്‍വഹിച്ച അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിനോട് സീറോ മലബാര്‍ സഭ ഏറെ കടപ്പെട്ടിട്ടുണ്ട്.

പിതാവിന്റെ സേവനങ്ങളെ ആദരവോടെ സ്മരിച്ചു കൊണ്ട് താപസ തുല്യമായ പിതാവിന്റെ വഴികളെ കര്‍ത്താവ് തുടര്‍ന്നും അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഭൂവിസ്ത്യതി കൊണ്ട് ഭാരതത്തിലെ ഏറ്റവും വലിയ രൂപതയായ ഷംഷാബാദിന്റെ രണ്ടാമത്തെ മെത്രാനായി അഭിവന്ദ്യ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ പിതാവ് നിയമിത നായി. സഹജമായ പ്രേഷിത തീക്ഷ്ണതയും കഠിനാദ്ധ്വാന ശീലവും ജീവിത ലാളിത്യവും അഭിവന്ദ്യ പിതാവിന് പുതിയ ദൗത്യത്തില്‍ സഹായകമാകുമെന്ന് ഉറപ്പുണ്ട്.

സഭയുടെ പ്രേഷിത മുഖമായി മാറാന്‍ പിതാവിന് കഴിയട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ചങ്ങനാശേരി അതിരൂപതയ്ക്കും ഷാഷാബാദ് രൂപതയ്ക്കും സഭ മുഴുവന്റെയും പ്രാര്‍ഥനാശംസകള്‍ നേരുന്നു.

നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാ മറിയത്തിന്റെയും മാര്‍ യൗസേപ്പ് പിതാവിന്റെയും മാര്‍ തോമാ ശ്ലീഹായുടെയും സകല വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും മാധ്യസ്ഥ്യവും അനുഗ്രഹവും നമ്മോടും നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളോടുമൊപ്പം ഉണ്ടായിരിക്കട്ടെ!

കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കാര്യാലയത്തില്‍ നിന്ന് 2024-ാം ആണ്ട് ഓഗസ്റ്റ് മാസം 31-ാം തിയതി നല്‍കപ്പെട്ടത്.

മാര്‍ റാഫേല്‍ തട്ടില്‍, സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്

(ഈ സര്‍ക്കുലര്‍ 2024 സെപ്റ്റംബര്‍ 8-ാം തിയതി ഞായറാഴ്ച സീറോ മലബാര്‍ സഭയിലെ എല്ലാ ഇടവക പള്ളികളിലും സ്ഥാപനങ്ങളിലും സമര്‍പ്പിത ഭവനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും മേജര്‍ സെമിനാരികളിലും വിശുദ്ധ കുര്‍ബാന മധ്യേ വായിക്കേണ്ടതാണ്)



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.