ഹരിയാനയില്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ച വഴിമുട്ടി; 50 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി എഎപി

ഹരിയാനയില്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ച വഴിമുട്ടി;  50 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി എഎപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള എഎപിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ വഴി മുട്ടിയതോടെ ഹരിയാനയില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി എഎപി. 50 സീറ്റിലേക്ക് സ്വന്തം നിലക്ക് മത്സരിക്കാനൊരുങ്ങുകയാണ് എഎപി.

സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 31 പേരുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസും പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച പാര്‍ട്ടികളാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വെവ്വേറെ മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍, ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധിയാണ് എഎപിയുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയത്.

എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ സീറ്റ് കിട്ടാന്‍ പരസ്പരം അടി ഉണ്ടായതോടെയാണ് എഎപിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ച വഴിമുട്ടിയത്. നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ്, കോണ്‍ഗ്രസിനും ബിജെപിക്കും മുന്നേ ഹരിയാനയില്‍ എഎപി പ്രചാരണം തുടങ്ങിയിരുന്നു.

അതേസമയം തന്നെ ദേശീയ നേതൃത്വത്തിന് താല്‍പര്യമുണ്ടെങ്കിലും ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആപ്പുമായുള്ള സഖ്യത്തോട് കടുത്ത വിയോജിപ്പാണുണ്ടായിരുന്നത്. പ്രത്യേകിച്ച് ഭൂപീന്ദര്‍ സിങ് ഹൂഡ വിഭാഗം നിര്‍ദേശത്തെ ശക്തമായി എതിര്‍ത്തു.

പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹൂഡ പാര്‍ട്ടിയുടെ ഒരു യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതായും വാര്‍ത്തകള്‍ വന്നിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.