അരവിന്ദ് കെജരിവാൾ‌ പുറത്തേക്ക്; സിബിഐ കേസിൽ ജാമ്യം

അരവിന്ദ് കെജരിവാൾ‌ പുറത്തേക്ക്; സിബിഐ കേസിൽ ജാമ്യം

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഇഡി കേസിൽ കെജരിവാളിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. സിബിഐ കേസിൽ കൂടി ജാമ്യം ലഭിച്ചതോടെ കെജരിവാൾ ജയിൽ മോചിതനാകും.

കെജരിവാളിന്റെ ജാമ്യ ഹർജിയിൽ സെപ്‌റ്റംബർ അഞ്ചിന്‌ വാദം കേട്ട സുപ്രീം കോടതി വിധി മറ്റൊരു ദിവസത്തേക്ക്‌ മാറ്റി വയ്‌ക്കുകയായിരുന്നു. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട പിഎംഎല്‍എ കേസില്‍ ഇഡി മാര്‍ച്ച് 21നാണ് കെജരിവാളിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ ഇരിക്കെ ജൂണ്‍ 26ന് സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി.

ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീം കോടതി ജൂലൈ 12 ന് കെജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത ഹര്‍ജി വിശാല ബെഞ്ചിന് വിടുകയും ചെയ്തു. എന്നാല്‍ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ തിഹാര്‍ ജയിലില്‍ നിന്നും മോചിതനായിരുന്നില്ല.

കെജരിവാളിന് ജാമ്യം നല്‍കുന്നതിനെ സിബിഐ സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായര്‍ എന്നിവര്‍ക്കും, ബി ആര്‍എസ് നേതാവ് കെ കവിതയ്ക്കും ജാമ്യം ലഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.