ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; ആർക്കൊപ്പമെന്ന് പ്രവർത്തകർ തീരുമാനിക്കട്ടെ: പി. വി അൻവർ

ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; ആർക്കൊപ്പമെന്ന് പ്രവർത്തകർ തീരുമാനിക്കട്ടെ: പി. വി അൻവർ

ന്യൂഡൽഹി: സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ നടത്തിയ വാർത്ത സമ്മേളനത്തിന് മറുപടിയുമായി പി. വി അൻവർ എംഎൽഎ. പാർട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അൻവർ ആവർത്തിച്ചു. സാധരണ ജനങ്ങളുടെ വിഷയമാണ് പറഞ്ഞത്.

പാർട്ടി ഓഫിസുകളിൽ പൊതുപ്രശ്നങ്ങളിൽ പരാതി പറയാൻ ആരും വരാത്ത അവസ്ഥയാണ് പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ സർക്കാരിനെതിരാക്കുകയാണ്. അതാണ് താൻ ചൂണ്ടിക്കാണിച്ചത്. കര്യങ്ങൾ തുറന്നുപറയുന്നത് കുറ്റമെങ്കിൽ അത് ഇനിയും തുടരും. പാർട്ടിയുമായി ബന്ധം അവസാനിച്ചുവെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞാൽ അങ്ങനെ തന്നെയാണെന്നും പി. വി അൻവർ പറഞ്ഞു.

സാധാരണക്കാർക്ക് ഒപ്പം നിലനിൽക്കും. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കർഷകരുടെ പ്രശ്നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരസ്യമായി രംഗത്തെത്തിയ പി. വി അൻവർ എംഎൽഎ എൽഡിഎഫിൽ നിന്ന് പുറത്താണെന്നാണ് എം. വി ഗോവിന്ദൻ പറഞ്ഞത്. അൻവറുമായി ഇനി പാർട്ടിക്ക് ബന്ധമില്ല. പരാതിക്ക് എല്ലാ പരിഗണന നൽകിയിട്ടും അൻവർ പരസ്യ ആരോപണം തുടർന്നു. സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ല.

എൽഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അൻവർ തന്നെ വ്യക്തമാക്കിയതാണ്. പാർലമെൻറി പാർട്ടി അംഗത്വം അൻവർ സ്വയം വലിച്ചെറിഞ്ഞു. പാർലമെൻററി പാർട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാൽ അൻവറുമായുള്ള എല്ലാ ബന്ധവും പാർട്ടി ഉപേക്ഷിക്കുകയാണ്. നിലവിൽ പാർട്ടി അംഗമല്ലാത്തതിനാൽ തന്നെ മറ്റൊന്നും ഇതിൽ ആവശ്യവുമില്ല.

ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പാർട്ടി അംഗത്വം വേണമെന്നില്ല. കെ.ടി ജലീലിനും അംഗത്വമില്ല. മറുനാടനെ പൂട്ടിക്കണമെന്നായിരുന്നു അൻവർ പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ മറുനാടൻറെ ആരോപണങ്ങളാണ് അൻവർ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. പലരും കമ്യൂണിസ്റ്റ് പാർട്ടി തകരും എന്ന് പറഞ്ഞതിന് ശേഷവും പാർട്ടി അധികാരത്തിലെത്തിയിട്ടുണ്ട്.

മന്ത്രി മുഹമ്മദ് റിയാസിനെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട അൻവറാണിപ്പോൾ അദ്ദേഹത്തിനെതിരെ വിമർശനം നടത്തുന്നത്. അവസരവാദ നിലപാടാണ് അൻവറിൻറേത്. ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴാണ് തെരഞ്ഞെുടുപ്പിൽ മത്സരിച്ച് റിയാസ് ജയിച്ചത്. റിയാസിൻറെ ഭാര്യക്കെതിരെയും അൻവർ ആക്ഷേപം ഉയർത്തി.

മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല. ഇഎംഎസ് മുതൽ വി.എസ് വരെയുള്ള മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയർന്നിരുന്നു. പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ അൻവർ അല്ല ആര് ശ്രമിച്ചാലും നടക്കില്ല. എഡിജിപിയെ സംരക്ഷിക്കുന്നില്ലെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.

അൻവർ വലതുപക്ഷത്തിൻറെ കൈയിലെ കോടാലിയായെന്നും ഗോവിന്ദൻ വിമർശിച്ചു. അൻവറിനെതിരെ സഖാക്കളും പാർട്ടിയെ സ്നേഹിക്കുന്നവരും രംഗത്ത് ഇറങ്ങണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് അൻവറിന് ധാരണയില്ല. കോൺഗ്രസ് പാരമ്പര്യമുള്ളയാണ് അൻവർ. സാധാരണക്കാരുടെ വികാരങ്ങൾ ഉൾക്കൊണ്ടല്ല അൻവർ സംസാരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.