'എന്താണ് തന്റെ അയോഗ്യത, മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ പരസ്യ പ്രതികരണം'; മന്ത്രിസ്ഥാനം വൈകിപ്പിക്കരുതെന്ന് തോമസ് കെ. തോമസ്

'എന്താണ് തന്റെ അയോഗ്യത, മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമായില്ലെങ്കില്‍ പരസ്യ പ്രതികരണം'; മന്ത്രിസ്ഥാനം വൈകിപ്പിക്കരുതെന്ന് തോമസ് കെ. തോമസ്

തിരുവനന്തപുരം: തന്റെ മന്ത്രിസ്ഥാനം നീളുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് എന്‍സിപി നേതാവും എംഎല്‍എയുമായ തോമസ് കെ. തോമസ്. മന്ത്രിസ്ഥാനം പങ്കിടുമെന്ന് പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമായിട്ടില്ലെങ്കില്‍ പരസ്യ പ്രതികരണമുണ്ടാകുമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'ചുമ്മാതെ ഒരു കാര്യം നീട്ടിക്കൊണ്ടുപോകാന്‍ ഒക്കത്തില്ല. അതിന് അടിസ്ഥാനപരമായ ഒരു കാരണം വേണമല്ലോ. ആ കാരണം എന്താണെന്ന് അവര്‍ പറയട്ടെ. മന്ത്രി മാറ്റം വൈകിപ്പിക്കാന്‍ പാടില്ല.'- അദേഹം പറഞ്ഞു.

മന്ത്രി മാറ്റം വൈകുന്നതിനെപ്പറ്റി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയെ ധരിപ്പിച്ചിട്ടുണ്ട്. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ കത്ത് കിട്ടിയിട്ടും മുഖ്യമന്ത്രി വിഷയം പരിഗണിക്കാത്തതില്‍ അതൃപ്തിയുണ്ട്. തന്റെ അയോഗ്യത എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തോമസ് കെ തോമസ് വ്യക്തമാക്കി. എ.കെ ശശീന്ദ്രന് പകരം എന്‍സിപി പ്രതിനിധിയായി കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് മന്ത്രി സ്ഥാനത്തെത്തുമെന്ന് പാര്‍ട്ടി നേരത്തെ അറിയിച്ചിരുന്നു.

രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാന്‍ എ.കെ ശശീന്ദ്രന്‍ തയ്യാറാകണമെന്ന് 2021 ലെ തിരഞ്ഞെടുപ്പിന് ശേഷം തോമസ് കെ. തോമസ് പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശശീന്ദ്രനും സംസ്ഥാന നേതൃത്വവും ആദ്യം വഴങ്ങിയിരുന്നില്ല. സംസ്ഥാന നേതൃത്വം തോമസിന്റെ ആവശ്യം അംഗീകരിച്ചതോടെയാണ് മന്ത്രിമാറ്റത്തിന് കളമൊരുങ്ങിയത്. എന്നാല്‍ ഇക്കാര്യം നീട്ടിക്കൊണ്ടുപോയതോടെയാണ് അദേഹം രംഗത്തെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.