പൂരം കലക്കലിലും അടിയന്തര പ്രമേയത്തിന് അനുമതി; ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ രണ്ട് വരെ

 പൂരം കലക്കലിലും അടിയന്തര പ്രമേയത്തിന് അനുമതി; ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ രണ്ട് വരെ

തിരുവനന്തപുരം: തൃശൂര്‍ പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെടലില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ രണ്ട് വരെയായിരിക്കും ചര്‍ച്ചയെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തുടര്‍ച്ചയായ മൂന്നാം ദിവസവും അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുന്നത് ഇതാദ്യമാണ്.

പൂരം കലക്കലുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്ന് നോട്ടീസിന് മറുപടി നല്‍കിയ മന്ത്രി എം.ബി രാജേഷ് അറിയിച്ചു. പ്രതിപക്ഷത്തിന്റെ ദുരുദ്ദേശ്യം തുറന്നുകാണിക്കാനാണ് ചര്‍ച്ച നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടക്കുകയാണ്. സാധാരണഗതിയില്‍ പ്രഥമദൃഷ്ട്യാ തള്ളിക്കളയേണ്ട നോട്ടീസ് ആണിത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയമായ ഉദ്ദേശം തുറന്നുകാണിക്കാനാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നതെന്ന് മന്ത്രി രാജേഷ് പറഞ്ഞു.

വിവാദങ്ങള്‍ക്കും എല്‍ഡിഎഫില്‍ നിന്നുള്ള പുറത്ത് പോകലിനും പിന്നാലെ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ ഇന്ന് നിയമസഭയിലെത്തി. കയ്യില്‍ ചുവന്ന തോര്‍ത്തുമായാണ് അന്‍വര്‍ സഭയിലെത്തിയത്. കഴുത്തില്‍ ഡിഎംകെയുടെ ഷാളും അണിഞ്ഞിരുന്നു. കെ.ടി ജലീലിനൊപ്പം എത്തിയ അന്‍വര്‍ ഒന്നാം നിലവരെ ജലീലിനൊപ്പം തുടര്‍ന്നു. പിന്നീട് അകത്തേക്ക് പ്രവേശിച്ച് പുതിയതായി അനുവദിച്ച ഇരിപ്പിടത്തിലേക്ക് മാറി. പ്രതിപക്ഷത്തോട് ചേര്‍ന്ന് നാലാം നിരയില്‍ ലീഗ് എംഎല്‍എ എകെഎം അഷ്റഫിനോട് ചേര്‍ന്നാണ് അന്‍വറിന്റെ ഇരിപ്പിടം.

അന്‍വര്‍ സഭയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ മഞ്ഞളാംകുളി അലി എഴുന്നേറ്റ് നിന്ന് അദേഹത്തെ അഭിവാദ്യം ചെയ്തു. നജീബ് കാന്തപുരം, പി ഉബൈദുള്ള എന്നിവരും അന്‍വറിന് കൈകൊടുത്തു. അതേസമയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിലെത്തില്ല. പനി ആയതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് ഇന്നലെ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. രാവിലെ സഭയില്‍ എത്തിയ ശേഷം അദേഹം മടങ്ങുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.