മൂന്ന് ഇടവകകള്‍ക്ക് നോട്ടീസ്: ഏകീകൃത കുര്‍ബാനയില്‍ അപ്പസ്‌തോലിക് അഡ്മിനിട്രേറ്റര്‍ നടപടി തുടങ്ങി

മൂന്ന് ഇടവകകള്‍ക്ക് നോട്ടീസ്: ഏകീകൃത കുര്‍ബാനയില്‍ അപ്പസ്‌തോലിക് അഡ്മിനിട്രേറ്റര്‍ നടപടി തുടങ്ങി

കൊച്ചി: ഏകീകൃത കുര്‍ബാനയില്‍ അപ്പസ്‌തോലിക് അഡ്മിനിട്രേറ്റര്‍ നടപടി തുടങ്ങി. കോടതി ഉത്തരവുകള്‍ ഉള്ള പള്ളികളില്‍ ഉടന്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ ആവശ്യപ്പെട്ടു. തൃപ്പുണിത്തുറ, പാലാരിവട്ടം, മാതാനഗര്‍ പള്ളികളിലെ വികാരിമാര്‍ക്ക് ഇതുസംബന്ധിച്ച് അപ്പസ്‌തോലിക് അഡ്മിനിട്രേറ്റര്‍ നോട്ടീസ് അയച്ചു.

സീറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയില്‍പ്പെട്ട പള്ളികളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സീറോ മലബാര്‍ സഭാ സിനഡും മാര്‍പാപ്പയും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സഭാ നേതൃത്വത്തിന്റെ നിര്‍ദേശങ്ങളും ഉത്തരവുകളും ലംഘിച്ച് ഒരു വിഭാഗം വൈദികരും വിശ്വാസികളും മുന്നോട്ടുപോയ സാഹചര്യത്തിലാണ് സഭാ നേതൃത്വത്തെ അനുകൂലിക്കുന്ന വിശ്വാസികള്‍ കോടതിയെ സമീപിച്ചത്.

തൃപ്പുണിത്തുറ, പാലാരിവട്ടം, മാതാനഗര്‍ ഉള്‍പ്പെടെയുള്ള പള്ളികളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന ഹര്‍ജി മജിസട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി കോടതി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂരിനും ഈ മൂന്ന് ഇടവകയിലെ വികാരിമാര്‍ക്കും നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഏകീകൃത കുര്‍ബാന തര്‍ക്കത്തില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ബോസ്‌കോ പുത്തൂര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

കോടതി ഉത്തരവുകള്‍ ഉള്ള പള്ളികളില്‍ ഉടന്‍ തന്നെ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്നാണ് ബിഷപ് മൂന്ന് വികാരിമാര്‍ക്കും അയച്ചിരിക്കുന്ന നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. കോടതി നിര്‍ദേശ പ്രകാരം ഏകീകൃത കുര്‍ബാന അര്‍പ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ഈ മാസം 23 ന് മജിസ്‌ട്രേറ്റ് കോടതി ഈ മൂന്ന് പള്ളികളുടേയും കേസ് പരിഗണിക്കുന്നുണ്ട്.

നിലവില്‍ ഈ മൂന്ന് പള്ളികള്‍ കൂടാതെ ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട് നാല്‍പതിലധികം പള്ളികളുടെ കേസ് വിവിധ കോടതികളുടെ പരിഗണനയില്‍ ഉണ്ട്.
ഏകീകൃത കുര്‍ബാന വിഷയത്തില്‍ സഭാ നേതൃത്വം സിനഡിന്റെ നിലപാടിനൊപ്പം നില്‍ക്കുന്നു എന്നതിന്റെ തെളിവായിട്ടാണ് ഇപ്പോള്‍ മൂന്ന് ഇടവക വികാരിമര്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്. സ്വാഭാവികമായും ഇത് മറ്റ് ഇടവകകളിലെ കേസുകള്‍ പരിഗണനയ്ക്ക് വരുമ്പോള്‍, ഇപ്പോള്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് വളരെ നിര്‍ണായകമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.