പി.സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാനിബും കോണ്‍ഗ്രസ് വിട്ടു

 പി.സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാനിബും കോണ്‍ഗ്രസ് വിട്ടു

പാലക്കാട്: പി. സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കെ.എസ്.യു മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന എ.കെ ഷാനിബും കോണ്‍ഗ്രസ് വിട്ടു. തുടര്‍ ഭരണം സിപിഎം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയാറാവുന്നില്ലെന്നും പാലക്കാട് - വടകര- ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നുമാണ് ഷാനിബിന്റെ ആരോപണം. ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ. മുരളീധരന്‍ എന്നും വാര്‍ത്താ സമ്മേളനത്തില്‍ ഷാനിബ് വിമര്‍ശിച്ചു.

ഈ കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നതെന്നും ഷാനിബ് പറയുന്നു. ആറന്മുളയില്‍ അടുത്ത തിരെഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരുന്നു. താന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് ഡോ. പി.സരിന്റെ വിജയത്തിനായി ഇനി പ്രവര്‍ത്തിക്കുമെന്നും അദേഹം പറഞ്ഞു.

പാലക്കാട് ഒരു സമുദായത്തില്‍പെട്ട നേതാക്കളെ കോണ്‍ഗ്രസ് പൂര്‍ണമായും തഴയുകയാണെന്ന് ഷാനിബ് കുറ്റപ്പെടുത്തി. ആ സമുദായത്തില്‍ നിന്ന് താന്‍ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിന്റെ നിലപാട്. എതിര്‍ നിലപാട് പറഞ്ഞാല്‍ ഫാന്‍സ് അസോസിയേഷന്‍കാരെക്കൊണ്ട് അപമാനിക്കും. ഷാഫി പറമ്പിലിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് തിരെഞ്ഞടുപ്പ് രീതി തന്നെ മാറ്റി. ഉമ്മന്‍ ചാണ്ടി അസുഖബാധിതന്‍ ആയതോടെയാണ് ഷാഫി പറമ്പില്‍ കൂടുതല്‍ തലപൊക്കിയത്.

രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മന്‍ചാണ്ടി ഷാഫി പറമ്പിലിനെ അറിയിച്ചിരുന്നു. ഷാഫി പറമ്പില്‍ അത് അട്ടിമറിച്ച് വി.ഡി സതീശനൊപ്പം നിന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി സതീശന്‍ ആര്‍.എസ്.എസിന്റെ കാല് പിടിക്കുകയാണെന്ന് പറഞ്ഞ ഷാനിബ് വാര്‍ത്താ സമ്മേളനത്തിനിടെ വിതുമ്പുന്നുണ്ടായിരുന്നു.

തന്റെ വ്യക്തിപരമായ നേട്ടത്തിനല്ല പാര്‍ട്ടി വിടുന്നത്. ഉമ്മന്‍ചാണ്ടി സാറ് പോയ ശേഷം പാര്‍ട്ടിയില്‍ പരാതി പറയാന്‍ ആളില്ലാത്ത സ്ഥിതിയാണ്. പരാതി പറയുമ്പോള്‍ അത് കേള്‍ക്കാനാളില്ല. നിവൃത്തിക്കേട് കൊണ്ടാണ് പലരും പാര്‍ട്ടിയില്‍ മിണ്ടാതെ നില്‍ക്കുന്നത്. രാഷ്ട്രീയ വഞ്ചനയുടെ കഥയാണ് ഈ പാര്‍ട്ടിയില്‍ നടക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പാലക്കാട്ടെ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. ഉപതിരെഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തോല്‍ക്കും. കോണ്‍ഗ്രസ് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഡോ. പി.സരിനെ പിന്തുണക്കും. എന്നാല്‍ സിപിഎമ്മിലോ മറ്റേതെങ്കിലും പാര്‍ട്ടിയിലോ ഇപ്പോള്‍ ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഷാനിബ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.