മുസ്ലീം ലീഗുമായി ചേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതികള്‍ അട്ടിമറിച്ചു: ആരോപണവുമായി കരാട്ട് റസാഖ്

മുസ്ലീം ലീഗുമായി ചേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതികള്‍ അട്ടിമറിച്ചു:  ആരോപണവുമായി കരാട്ട് റസാഖ്

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം സഹയാത്രികനും മുന്‍ കൊടുവള്ളി എംഎല്‍എയുമായ കാരാട്ട് റസാഖ്.

താന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളും മുസ്ലീം ലീഗുമായും ചേര്‍ന്ന് മുഹമ്മദ് റിയാസ് അട്ടിമറിക്കുന്നുവെന്നാണ് റസാഖിന്റെ ആരോപണം. പരാതികള്‍ പാര്‍ട്ടിയില്‍ നല്‍കിയിട്ടുണ്ട്, പരിഗണിക്കുന്നില്ലെങ്കില്‍ മറ്റ് വഴികള്‍ തേടേണ്ടി വരുമെന്നും റസാഖ് മുന്നറിയിപ്പ് നല്‍കി.

മുഹമ്മദ് റിയാസ് അട്ടിമറിച്ച വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഇടപെട്ട് തിരുത്താന്‍ കഴിയുന്നതേയുള്ളൂവെന്നും റസാഖ് പറഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ ഇത് പരിഗണിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ തേടും. മദ്രസ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം മാറാനുള്ള അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു.

അന്‍വറിന്റെ കൂടെ പ്രവര്‍ത്തിക്കുമോയെന്ന ചോദ്യത്തിന് അതൊന്നും തീരുമാനിച്ചിട്ടില്ലെന്നും പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതും നിലവിലുള്ള പാര്‍ട്ടികളില്‍ ചേരുന്നതും അന്‍വറിനൊപ്പം പ്രവര്‍ത്തിക്കുന്നതുമുള്‍പ്പെടെ നിരവധി മാര്‍ഗങ്ങളുണ്ടെന്നും റസാഖ് പറഞ്ഞു.

താന്‍ മണ്ഡലത്തില്‍ കൊണ്ടുവന്ന പല വലിയ പദ്ധതികളും മുഹമ്മദ് റിയാസും ലോക്കല്‍ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും മുസ്ലീം ലീഗുമായി ചേര്‍ന്ന് അട്ടിമറിച്ചിരിക്കുകയാണ്. താന്‍ കൊണ്ടുവന്ന പദ്ധതികള്‍ നടപ്പാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് മുസ്ലീം ലീഗ്.

അതിന് സഹായിക്കുന്നത് സിപിഎം കൊടുവള്ളി ലോക്കല്‍ സെക്രട്ടറിയും താമരശേരി ഏരിയ സെക്രട്ടറുമാണ്. ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി പദ്ധതികളെ പൂര്‍ണമായും അട്ടിമറിക്കുന്നത് മുഹമ്മദ് റിയാസാണെന്നും കാരാട്ട് റസാഖ് കുറ്റപ്പെടുത്തി.

ഇക്കാര്യത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് സ്വീകരിക്കുന്ന നിലപാടിനോടും പാര്‍ട്ടിയുടെ നിലപാടിനോടും യോജിക്കാന്‍ കഴിയില്ല. മുസ്ലീം ലീഗ് വിട്ടുവന്ന ഒരാള്‍ നടത്തുന്ന വികസന പദ്ധതികള്‍ തടയാനും വരാതിരിക്കാനും ആയിരിക്കും ലീഗ് പ്രവര്‍ത്തിക്കുന്നത്.

അതിന് ഇവര്‍ പിന്തുണ നല്‍കുന്നത് ശരിയല്ല. പല തവണ ഇക്കാര്യങ്ങള്‍ റിയാസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും പരിശോധിക്കാമെന്ന് മാത്രമാണ് മറുപടി ലഭിച്ചതെന്നും റസാഖ് പറഞ്ഞു.

ഇക്കാര്യങ്ങളെല്ലാം ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയും അറിയിക്കുകയും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിട്ടുണ്ട്. കുറച്ച് കാത്തിരിക്കണമെന്നാണ് ജില്ലാ നേതൃത്വം പറഞ്ഞിട്ടുള്ളതെന്നും റസാഖ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.