'ഞായറാഴ്ചകളില്‍ ഉച്ചഭക്ഷണത്തിന് ബീഫ് ബിരിയാണി'; അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ നോട്ടീസ് വിവാദത്തില്‍

 'ഞായറാഴ്ചകളില്‍ ഉച്ചഭക്ഷണത്തിന് ബീഫ് ബിരിയാണി'; അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ നോട്ടീസ് വിവാദത്തില്‍

വാരണാസി: അലിഗഡ് സര്‍വകലാശായിലെ ഉച്ചഭക്ഷണ മെനുവില്‍ ബീഫ് ബിരിയാണി ഉള്‍പ്പെടുത്തിയ സംഭവം വിവാദത്തില്‍. അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ സര്‍ ഷാ സുലൈമാന്‍ ഹാളില്‍ ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ബീഫ് ബിരിയാണി വിളമ്പാനുള്ള നോട്ടീസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്.

യൂണിവേഴ്സിറ്റിലെ ഉദ്യോഗസ്ഥരാണ് പുതിയ മെനു ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നോട്ടീസിന് പിന്നിലെന്നാണ് ചിലര്‍ ഉന്നയിക്കുന്ന ആരോപണം. രണ്ട് അംഗീകൃത വ്യക്തികള്‍ നല്‍കിയതായി കരുതപ്പെടുന്ന നോട്ടീസിലാണ് വിവാദം കൊഴുക്കുന്നത്. 'ഞായറാഴ്ചത്തെ ഉച്ചഭക്ഷണ മെനുവില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആവശ്യാനുസരണം ചിക്കന്‍ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി നല്‍കും' എന്നായിരുന്നു നോട്ടീസില്‍ അറിയിച്ചത്.

സംഭവത്തിന് പിന്നാലെ സര്‍വകലാശാല ക്യാമ്പസിന് ഉള്ളില്‍ നിന്ന് തന്നെ കടുത്ത പ്രതിഷേധം ഉയര്‍ന്നു.പിന്നാലെ നോട്ടീസിലെ ഉള്ളടക്കം വെറുമൊരു ടൈപ്പിങ് പിശകാണെന്ന വിശദീകരണം നല്‍കി അധികൃതര്‍ രംഗത്തെത്തി. ഉത്തരവാദികള്‍ ആയവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും സര്‍വകലാശാല അറിയിച്ചു.

മനപൂര്‍വമല്ലാത്ത വീഴ്ച എന്നാണ് അധികൃതര്‍ ഇതിനെ വിശേഷിപ്പിച്ചത്. വിഷയം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഭക്ഷണ മെനുവിനെക്കുറിച്ച് നോട്ടീസ് നല്‍കിയതായി കണ്ടെത്തി. എന്നാല്‍ അതില്‍ വ്യക്തമായ ടൈപ്പിങ് പിശകുകള്‍ ഉണ്ടായിരുന്നു. ആധികാരികതയില്‍ സംശയമുയര്‍ത്തുന്ന രീതിയില്‍ ഔദ്യോഗിക ഒപ്പുകളില്ലാത്തതിനാല്‍ നോട്ടീസ് ഉടന്‍ പിന്‍വലിച്ചുവെന്നും സര്‍വകലാശാല അറിയിച്ചു.

നോട്ടീസ് നല്‍കിയതിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന രണ്ട് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് എഎംയു അഡ്മിനിസ്‌ട്രേഷന്‍ നോട്ടീസ് അയച്ചതായും അവരെ സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തതായും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ മുഹമ്മദ് ഫൈസുള്ള, മുജാസിം അഹമ്മദ് ഭാട്ടി എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ബിജെപി കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.