വേറെ വഴി നോക്കുമെന്ന തരൂരിന്റെ ഭീഷണി; അവഗണിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം, പിന്തുണയുമായി സിപിഎം

വേറെ വഴി നോക്കുമെന്ന തരൂരിന്റെ ഭീഷണി; അവഗണിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം, പിന്തുണയുമായി സിപിഎം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നതില്‍ കരുതലോടെ നീങ്ങാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തന്റെ കഴിവുകള്‍ ഉപയോഗിക്കണമെന്നും ഇല്ലെങ്കില്‍ മുന്നില്‍ വേറെ വഴികളുണ്ടെന്നും പാര്‍ട്ടി അടിത്തറ വിപുലീകരിച്ചില്ലെങ്കില്‍ തുടര്‍ച്ചയായി മൂന്നാമതും പ്രതിപക്ഷത്താകുമെന്നും തരൂര്‍ ഇപ്പോള്‍ പറഞ്ഞതാണ് കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നത്.

ഏപ്രിലില്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ എ.ഐ.സി.സി ഒരുങ്ങുന്നതിനിടയില്‍ തരൂരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പോകേണ്ടെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ നേതാക്കള്‍ പോകരുതെന്ന സൂചന സംസ്ഥാനനേതൃത്വത്തിനും എ.ഐ.സി.സി നല്‍കിയേക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനവും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടവും തരൂര്‍ മുന്‍പ് പ്രകീര്‍ത്തിച്ചിരുന്നു. പാര്‍ട്ടിയുടെ വരുതിയില്‍ ഒതുങ്ങാന്‍ തയ്യാറില്ലെന്ന വ്യക്തമായ സൂചന നല്‍കുന്ന തരൂര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നയിക്കാന്‍ തന്നെപ്പോലൊരാളാണ് കേരളത്തില്‍ വേണ്ടതെന്നും ഇപ്പോള്‍ പറഞ്ഞുവെച്ചു. തരൂര്‍ അതിരുവിട്ട് പോകരുതെന്ന് ആഗ്രഹമുണ്ടെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം.

അതേസമയം സി.പി.എം നേതൃത്വം വീണ്ടും തരൂരിന് പിന്തുണയുമായെത്തി. ശരിയായ നിലപാടെടുക്കുന്നവരെ അംഗീകരിക്കുകയും തെറ്റായവ ചൂണ്ടിക്കാണിക്കുകയും ചെയ്യുക എന്നതാണ് ഉത്തരവാദപ്പെട്ട പ്രതിപക്ഷം ചെയ്യേണ്ടത് എന്നാണ് ശശി തരൂര്‍ പറഞ്ഞതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.

എല്‍.ഡി.എഫ്. ഭരണം ജനം മടുത്തെന്നും പാര്‍ട്ടി അധികാരത്തില്‍ തിരിച്ചുവരുമെന്നുമാണ് കോണ്‍ഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ വിലയിരുത്തല്‍. തരൂര്‍ ഇതിന് തുരങ്കം വെക്കുകയാണെന്നും അതിന് ശക്തിപകരേണ്ടെന്നും കൂടി നേതൃത്വം കരുതുന്നു. തരൂര്‍ ആഗ്രഹിച്ച യുവജന-വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ചുമതല അത്തരം പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നുവന്നവര്‍ക്കാണ് നല്‍കുകയെന്ന് കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഒത്തൊരുമയോടെ മുന്നോട്ടുപോകുമെന്ന സൂചനയാണ് തരൂര്‍ അടക്കമുള്ളവര്‍ നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.