ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ആളില്ലാ അന്തര്‍ വാഹിനി 'ജല്‍കപി'യുടെ നിര്‍മാണം പുരോഗമിക്കുന്നു.
എക്‌സ്ട്രാ ലാര്‍ജ് അണ്‍മാന്‍ഡ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍ (എക്‌സ്.എല്‍.യു.യു.വി.) ആണ് ജലജീവി എന്നര്‍ഥം വരുന്ന 'ജല്‍കപി'. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയുടെ പ്രതിരോധ ആയുധശേഖരത്തിലെ ഏറ്റവും വലിയ ആളില്ലാ അന്തര്‍ വാഹിനിയായി ഇത് മാറും.
ഫെബ്രുവരിയില്‍ ബംഗളൂരുവില്‍ നടന്ന പ്രതിരോധ പ്രദര്‍ശന മേളയായ 'എയ്‌റോ ഇന്ത്യ'യില്‍ ഇതിന്റെ പ്രാരംഭ മോഡല്‍ വെളിപ്പെടുത്തിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെക്കീസ് മറൈന്‍ പ്രൈവറ്റ് ലിമിറ്റഡാണ് 'ജല്‍കപി' വികസിപ്പിക്കുന്നത്.
കടലിനടിയില്‍ നാവിക സേനയുടെ ശേഷി വര്‍ധിപ്പിക്കുക ലക്ഷ്യത്തോടെ നിര്‍മിക്കുന്ന അന്തര്‍ വാഹിനിക്ക് 20 ടണ്‍ ഭാരവും 11 മീറ്റര്‍ നീളവും 300 മീറ്റര്‍ വരെ ആഴത്തില്‍ പ്രവര്‍ത്തിക്കാനും കഴിയും. ഏതാണ്ട് ഒന്നരമാസം വരെ വെള്ളത്തിനടിയില്‍ സ്വയം പ്രവര്‍ത്തിക്കാന്‍ ഇതിന് ശേഷിയുണ്ട്.
ഡീസല്‍ ജനറേറ്റര്‍ വഴി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വഴി ഇതിലെ ലിഥിയം-അയണ്‍ ബാറ്ററികള്‍ ചാര്‍ജുചെയ്താണ് ഈ ആളില്ലാ അന്തര്‍വാഹിന് പ്രവര്‍ത്തിക്കുക. മനുഷ്യ ഇടപെടല്‍ കൂടാതെ തന്നെ ആവശ്യം പോലെ ജലോപരിതലത്തിലെത്തിക്കാനും റീചാര്‍ജ് ചെയ്യാനും ദൗത്യം പുനരാരംഭിക്കാനും സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യന്‍ നാവിക സേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്റെ (സബ്മറൈന്‍ ഡിസൈന്‍ ഗ്രൂപ്പ്) നിര്‍ദേശാനുസരണമാണ് രൂപകല്‍പന. സെന്‍സറുകള്‍, വിഷ്വല്‍ - ഇന്‍ഫ്രാറെഡ് നിരീക്ഷണത്തിനായുള്ള ക്യാമറകള്‍, കടല്‍ത്തീരങ്ങള്‍ മാപ്പു ചെയ്യുന്നതിനുള്ള മള്‍ട്ടി ബീം എക്കോ സൗണ്ടറുകള്‍, തടസങ്ങള്‍ കണ്ടെത്തി നീങ്ങാന്‍ പാസീവ് സോണാര്‍, ജലചാലകത, താപനില, ആഴം എന്നിവ അളയ്ക്കാന്‍ സെന്‍സറുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഉള്‍പ്പെടെ സമുദ്രാന്തര നിരീക്ഷണവും തന്ത്രപ്രധാനമായ പ്രവര്‍ത്തനങ്ങളും ലക്ഷ്യമിട്ടാണ് 'ജല്‍കപി'യുടെ നിര്‍മാണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.