ബൊഫേഴ്സ് വിവാദം: വിവരങ്ങള്‍ കൈമാറാന്‍ നാല് പതിറ്റാണ്ടിന് ശേഷം അമേരിക്കയെ സമീപിച്ച് സി.ബി.ഐ

ബൊഫേഴ്സ് വിവാദം:  വിവരങ്ങള്‍ കൈമാറാന്‍ നാല് പതിറ്റാണ്ടിന് ശേഷം അമേരിക്കയെ സമീപിച്ച് സി.ബി.ഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ബൊഫേഴ്സ് കുംഭകോണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് നാല് പതിറ്റാണ്ടിന് ശേഷം വീണ്ടും സി.ബി.ഐ നീക്കം. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് സി.ബി.ഐ അമേരിക്കയെ സമീപിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് അടുത്തിടെ ഡല്‍ഹിയിലെ പ്രത്യേക കോടതി പുറപ്പെടുവിച്ച ലെറ്റര്‍ റോഗറ്ററിയാണ് സി.ബി.ഐ അമേരിക്കയിലേക്ക് അയച്ചത്.

കേസ് സംബന്ധിച്ച് മറ്റ് രാജ്യങ്ങളില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ലെറ്റര്‍ റോഗറ്ററി നല്‍കുന്നത്. 1980 ല്‍ നടന്ന ബൊഫേഴ്സ് തോക്കിടപാടുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയാമെന്ന അമേരിക്കന്‍ സ്വകാര്യ അന്വേഷണ ഏജന്‍ജി മേധാവി മൈക്കിള്‍ ഹെര്‍ഷ്മാന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ നീക്കം. കേസന്വേഷണവുമായി സഹകരിക്കാന്‍ ഹെര്‍ഷ്മാന്‍ സന്നദ്ധത അറിയിച്ചിരുന്നു. കേസിന്റെ വിവരങ്ങള്‍ കൈമാറണമെന്നാണ് ലെറ്റര്‍ റോഗറ്ററിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

1986 ലാണ് സൈന്യത്തിനായി 155 എം.എം ഹോവിറ്റ്സര്‍ തോക്ക് വാങ്ങുന്നതിനായി സ്വീഡിഷ് ആയുധ കമ്പനിയായ ഇന്ത്യ കരാറില്‍ ഒപ്പുവയ്ക്കുന്നത്. 1437 കോടി രൂപയുടെ ഇടപാടായിരുന്നു അത്. എന്നാല്‍ ഈ ഇടപാടിനായി ബൊഫേഴ്സ് രാഷ്ട്രിയ നേതാക്കള്‍ക്ക് സൈനിക ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്ന ആരോപണവുമായി ഒരു സ്വീഡിഷ് റേഡിയോ രംഗത്തെത്തുകയായിരുന്നു. 64 കോടി രൂപയുടെ അഴിമതി ഈ ഇടപാടില്‍ നടന്നെന്നായിരുന്നു ആരോപണം.

1980 കളില്‍ രാജീവ് ഗാന്ധി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ബൊഫേഴ്സ് അഴിമതിക്കേസില്‍ 1990 ലാണ് സി.ബി.ഐ കേസെടുത്തത്. ബൊഫേഴ്സ് മേധാവിയായിരുന്ന മാര്‍ട്ടിന്‍ ആര്‍ട്ബോ, ഇടനിലക്കാരനായ വിന്‍ ഛദ്ദ, ഹിന്ദുജ സഹോദരന്മാര്‍ എന്നിവര്‍ക്കെതിരേയായിരുന്നു കേസ്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. 1999 ലാണ് കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.

ഇറ്റാലിയന്‍ വ്യവസായിയും ബൊഫേഴ്സ് ഇടപാടിലെ ഇടനിലക്കാരനുമായ ഒട്ടാവിയോ ക്വത്റോച്ചി, മുന്‍ പ്രതിരോധ സെക്രട്ടറി എസ്.കെ ഭട്ട്നഗര്‍, ആര്‍ട്ബോ, ബൊഫേഴ്സ് കമ്പനി എന്നിവരെ പ്രതികളാക്കിയായിരുന്നു ആദ്യത്തെ കുറ്റപത്രം. 2000 ത്തില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഹിന്ദുജ സഹോദരന്മാര്‍ക്കെതിരേ അനുബന്ധ കുറ്റപത്രവും സി.ബി.ഐ സമര്‍പ്പിച്ചിരുന്നു.

ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ബൊഫേഴ്സ് കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ കേസില്‍ നടന്‍ അമിതാഭ് ബച്ചനെ കുടുക്കാന്‍ ഇടപെട്ടത് ഇന്ത്യന്‍ അന്വേഷണസംഘമാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക ചിത്ര സുബ്രഹ്മണ്യം ഇയ്യിടെ വെളിപ്പെടുത്തിയിരുന്നു. ബൊഫേഴ്‌സ് അഴിമതി വെളിച്ചത്തുകൊണ്ടുവന്ന ചിത്രയുടെ, പുതിയ പുസ്തകമായ 'ബൊഫേഴ്‌സ് ഗേറ്റ്-എ ജേണലിസ്റ്റ്‌സ് പേഴ്‌സ്യൂട്ട് ഓഫ് ട്രൂത്ത്' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.

ഇന്ത്യയില്‍ രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആറില്‍ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ പേരില്ലായിരുന്നു. ബൊഫോഴ്‌സ് കമ്പനിയില്‍ നിന്ന് കോഴകൈപ്പറ്റിയ അഞ്ച് പേരെയും അവരുടെ സ്വിസ്ബാങ്ക് അക്കൗണ്ടുകളെപ്പറ്റിയും വിശദാംശങ്ങള്‍ ലഭിച്ചിരുന്നു. കേസന്വേഷണത്തിനായി നിയോഗിക്കപ്പെട്ട ഇന്ത്യന്‍ സംഘാംഗങ്ങളാണ് ആറാമതൊരു സ്വിസ് ബാങ്ക് അക്കൗണ്ട് ഉടമകൂടി ഉണ്ടെന്ന തെറ്റായ വിവരം തന്നെ ധരിപ്പിച്ചതെന്നാണ് ചിത്രയുടെ വെളിപ്പെടുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.