കോട്ടയം: സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി വിശ്രമ ജീവിതം നയിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ നേതൃത്വത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം. സംസ്ഥാനത്ത് നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് പുതിയ നീക്കം. ഇതിനായി ആന്റണിക്കുമേല്‍ നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് സൂചന.
കേരളത്തിലെ നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം ഒഴിവാക്കാന്‍ ഇടപെട്ട ഹൈക്കമാന്‍ഡ്, പതിനൊന്ന് അംഗ ഉന്നതാധികാര സമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളെ ഈ ഉന്നതാധികാര സമിതിയുടെ നേതൃത്വത്തിലാവും കോണ്‍ഗ്രസ് നേരിടുക.
ഉന്നതാധികാര സമിതിയുടെ ഭാഗമാവാന്‍ സംസ്ഥാനത്തെ നേതാക്കള്‍ ആന്റണിക്കു മേല്‍ സമ്മര്‍ദം ചെലുത്തി വരികയാണെന്നാണ് വിവരം. സംസ്ഥാനത്ത് നിന്നുള്ള പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെപിസിസി അധ്യക്ഷന്മാര്‍, ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരാവും സമിതിയില്‍ അംഗങ്ങളാവുക.
എ.കെ ആന്റണി, കെ.സി വേണിഗോപാല്‍, ശശി തരൂര്‍, രമേശ് ചെന്നിത്തല, കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വി.എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം ഹസന്‍, കെ. മുരളീധരന്‍, വി.ഡി സതീശന്‍ എന്നിവര്‍ സമിതിയില്‍ ഉണ്ടാവുമെന്നാണ് സൂചന. ആന്റണി സമിതിയുടെ ഭാഗമാവും എന്നു തന്നെയാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. എണ്‍പത്തിനാലുകാരനായ ആന്റണി തിരഞ്ഞെടുപ്പ് രാഷ്ടീയത്തിലേക്ക് ഇനിയില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മൂന്ന് തവണ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായ ആന്റണി 2022 ഏപ്രിലില്‍ രാജ്യസഭാ കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ പ്രചാരണത്തിന് എത്തിയെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു എ.കെ ആന്റണി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.