ഡോ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയായേക്കും

ഡോ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയായേക്കും

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അടുത്ത മാസം വിരമിക്കുന്നതോടെ ധന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകാന്‍ സാധ്യത. എന്‍. പ്രശാന്ത് ഉള്‍പ്പെട്ട ഐഎഎസുകാരുടെ പോരില്‍ ഒരു ഭാഗത്തുള്ള ഡോ. ജയതിലക് ചീഫ് സെക്രട്ടറിയാകുന്നത് സംസ്ഥാനത്തെ ഉദ്യോഗസ്ഥ ഭരണത്തെ എങ്ങനെ ബാധിക്കുമെന്നത് ശ്രദ്ധേയമാണ്.

കേരള കേഡറിലുള്ള ഐഎഎസുകാരില്‍ കേന്ദ്ര ഗ്രാമവിസകന സെക്രട്ടറി മനോജ് ജോഷിയാണ് ഏറ്റവും സീനിയര്‍. 1989 ബാച്ച് ഐഎഎസുകാരനായ മനോജ് ജോഷിക്ക് കേരളത്തിലേക്ക് മടങ്ങിവരാന്‍ താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി നേരത്തെ രണ്ട് തവണയും സംസ്ഥാനത്ത് പദവി താല്‍പ്പര്യപ്പെട്ടിരുന്നില്ല. രാജസ്ഥാന്‍ സ്വദേശിയായ മനോജ് ജോഷി കേരളത്തിലേക്ക് മടങ്ങിവരാന്‍ താല്‍പര്യപ്പെടുന്നുണ്ടോയെന്ന് സര്‍ക്കാര്‍ വീണ്ടും വ്യക്തത വരുത്തും.

ഡോ. ജയതിലക്, പാര്‍ലമെന്ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയി, രചന ഷാ എന്നിവരാണ് 1991 ബാച്ച് ഐഎഎസുകാര്‍. കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തില്‍ സെക്രട്ടറിയായ രചനാ ഷാ കേരളത്തിലേക്ക് വരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് വിവരം.

അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഗ്രേഡ് ഇല്ലാത്തതിനാല്‍ രാജു നാരായണ സ്വാമിക്ക് സാധ്യത കുറവാണ്. ജയതിലക് ചീഫ് സെക്രട്ടറി പദവിയിലെത്തിയാല്‍ 2026 ജൂണ്‍ വരെ കാലാവധിയുണ്ട്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയി ഈ മാസം 31 ന് വിരമിക്കും. ശാരദ മുരളീധരന്‍, ഇഷിത റോയി എന്നിവര്‍ക്ക് പുറമെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂടി ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കും. കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഏപ്രില്‍ 30 നും പൊതു വിദ്യാഭ്യാസ സെക്രട്ടറി റാണി ജോര്‍ജ് മെയ് 31 നും വിരമിക്കും.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഡോ. വിശ്വാസ് മേത്ത, മുഹമ്മദ് റിയാസുദ്ദീന്‍, പി.കെ മൊഹന്തി എന്നി മൂന്ന് പേര്‍ മാത്രമാണ് മലയാളികളല്ലാത്ത ചീഫ് സെക്രട്ടറിമാരായിരുന്നിട്ടുള്ളു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.