നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി: നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ അവസരം; 250 ഒഴിവുകള്‍

നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി: നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ അവസരം; 250 ഒഴിവുകള്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 250 ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ www.norkaroots.org, www.nifl.norkaroots.org എന്നി വെബ്‌സൈറ്റുകള്‍ മുഖേന ഏപ്രില്‍ ആറിനകം അപേക്ഷ നല്‍കണം.

ബി.എസ്.സി/ജനറല്‍ നഴ്‌സിങാണ് അടിസ്ഥാന യോഗ്യത. ബി.എസ്.സി/ പോസ്റ്റ് ബേസിക് ബി.എസ്.സി യോഗ്യതയുളളവര്‍ക്ക് തൊഴില്‍ പരിചയം ആവശ്യമില്ല. ജനറല്‍ നഴ്‌സിഗ് പാസായവര്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. ഉയര്‍ന്ന പ്രായപരിധി 38 വയസ്.

അഭിമുഖം മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേര്‍ഡ് നഴ്‌സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ ഭാഷ പരിജ്ഞാനം നിര്‍ബന്ധമില്ല.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ എറണാകുളം/തിരുവനന്തപുരം സെന്ററില്‍ ജര്‍മ്മന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കേണ്ടതാണ്. ഒന്‍പത് മാസത്തോളം നീളുന്ന ഈ പരിശീലനം പൂര്‍ണമായും സൗജന്യമായിരിക്കും. ജര്‍മ്മനിയില്‍ നിയമനത്തിന് ശേഷം ബി2 ലെവല്‍ പരിശീലനവും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്.

ആദ്യ ചാന്‍സില്‍ ജര്‍മ്മന്‍ ഭാഷയില്‍ എ2 അല്ലെങ്കില്‍ ബി1 പാസാവുന്നവര്‍ക്ക് 250 യൂറോ ബോണസിനും അര്‍ഹതയുണ്ട്. രജിസ്റ്റേര്‍ഡ് നഴ്‌സ് ആകുന്ന മുറയ്ക്ക് കുടുബാംഗങ്ങളേയും കൂടെ കൊണ്ട് പോകുവാനുളള അവസരമുണ്ട്. കേരളീയരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാകും ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770577, 536,540, 544 എന്നി നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്ത് നിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.