ന്യൂഡല്‍ഹി: മദ്യപാനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നത്തിന് ചികിത്സ തേടിയതിന് ഇന്‍ഷ്യുറന്‍സ് ക്ലെയിം നിഷേധിച്ച നടപടി ശരിവെച്ച് സുപ്രീം കോടതി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ഹരിയാന സ്വദേശി മഹിപാലിന്റെ ഭാര്യ സുനിതയുടെ ക്ലെയിമാണ് എല്‍ഐസി നിഷേധിച്ചത്.
സ്ഥിരം മദ്യപനാണെന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണ് പോളിസി ആരംഭിച്ചതെന്ന എല്‍ഐസിയുടെ വാദം ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ശരിവെച്ചു. ജീവന്‍ ആരോഗ്യ പോളിസിയെടുത്ത് ഒരു വര്‍ഷത്തോളമായപ്പോഴാണ് മഹിപാല്‍ കഠിനമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം മരിച്ചു. പോളിസി പ്ലാനിലെ ഏഴാം വകുപ്പ് (എക്‌സ് ഐ) ചൂണ്ടിക്കാട്ടിയാണ് ക്ലെയിം നിഷേധിക്കപ്പെട്ടത്. അതായത് സ്വയം വരുത്തിവെക്കുന്ന പരിക്കുകള്‍ (ആത്മഹത്യശ്രമം), മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുടെ ചികിത്സ ചെലവ് ക്ലെയിം ചെയ്യില്ലെന്ന് ഇതില്‍ വ്യക്തമാക്കുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്തു എല്‍ഐസി സുപ്രീം കോടതിയെ സമീപിച്ചത്. മഹിപാല്‍ സ്ഥിരം മദ്യപാനിയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. മദ്യപാനം മൂലം കരള്‍ രോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉപഭോക്തൃ കമ്മീഷനും പിന്നീട് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനും 5,21,650 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ മൂന്ന് ലക്ഷം രൂപ എല്‍ഐസി നല്‍കി കഴിഞ്ഞതിനാല്‍ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തിരിച്ചുപിടിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.