മോഡിയുടെ ക്ഷണം സ്വീകരിച്ച് പുടിന്‍ ഇന്ത്യയിലേക്ക്; ഇനി ഞങ്ങളുടെ ഊഴമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി

മോഡിയുടെ ക്ഷണം സ്വീകരിച്ച് പുടിന്‍ ഇന്ത്യയിലേക്ക്; ഇനി ഞങ്ങളുടെ ഊഴമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം പുടിന്‍ സ്വീകരിച്ചു. സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു.

എന്നാല്‍, സന്ദര്‍ശന തിയതികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2022 ല്‍ ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായിട്ടാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. മൂന്നാമതും അധികാരമേറ്റ ശേഷം നരേന്ദ്രമോഡി ആദ്യം സന്ദര്‍ശിച്ച വിദേശ രാജ്യം റഷ്യയാണ്. 'ഇനി ഞങ്ങളുടെ ഊഴമാണ്' - സെര്‍ജി ലാവ്‌റോവ് പറഞ്ഞു.

റഷ്യന്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച 'റഷ്യയും ഇന്ത്യയും: ഒരു പുതിയ ഉഭയകക്ഷി അജണ്ട' എന്ന കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗത്തിലാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം അംഗീകരിച്ച കാര്യം ലാവ്‌റോവ് വെളിപ്പെടുത്തിയത്.

ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് നരേന്ദ്ര മോഡി പുടിനോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. റഷ്യയെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയങ്ങളില്‍ നിന്നും ഇന്ത്യ വിട്ടുനിന്നുവെന്നും സെര്‍ജി ലാവ്‌റോവ് പറഞ്ഞു.

ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യയ്ക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ റഷ്യ പ്രതിസന്ധിയിലായപ്പോള്‍ അവിടെ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറായായി.

ഇന്ത്യയ്ക്ക് കുറഞ്ഞ നിരക്കിലാണ് റഷ്യ ക്രൂഡ് ഓയില്‍ നല്‍കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ധാരണയാവുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.