അനധികൃത കുടിയേറ്റം: അമേരിക്ക മൂന്ന് മാസത്തിനുള്ളില്‍ നാടുകടത്തിയത് 682 ഇന്ത്യക്കാരെ

അനധികൃത കുടിയേറ്റം: അമേരിക്ക മൂന്ന് മാസത്തിനുള്ളില്‍ നാടുകടത്തിയത് 682 ഇന്ത്യക്കാരെ

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് 2025 ജനുവരി മുതല്‍ 682 ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. അവരില്‍ ഭൂരിഭാഗവും നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

രേഖകളില്ലാത്തതിനാല്‍ നാടുകടത്തലോ മറ്റ് നിയമപരമായ പ്രത്യാഘാതങ്ങളോ അമേരിക്കയില്‍ നേരിടുന്ന പൗരരെ പിന്തുണയ്ക്കുന്നതിന് ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ചും വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് പാര്‍ലമെന്റില്‍ പറഞ്ഞു. നാടുകടത്തപ്പെടുന്നവരുടെ പട്ടിക ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ സൂക്ഷ്മമായി പരിശോധിച്ച് സ്ഥിരീകരിക്കുന്നുണ്ട്.

ഇന്ത്യന്‍ പൗരന്‍മാരാണെന്ന് സ്ഥിരീകരിച്ച ശേഷമേ ഇവരെ ഇന്ത്യയിലേക്ക് അയക്കാന്‍ അനുവദിക്കുകയുള്ളൂ. എന്നാല്‍ അനധികൃതമായി യു.എസിലേക്ക് കുടിയേറിയവരുടെ കണക്ക് സര്‍ക്കാര്‍ സൂക്ഷിക്കുന്നില്ല. യു.എസ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് അനധികൃതകുടിയേറ്റം, മനുഷ്യക്കടത്ത് എന്നിവയില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം വിദ്യാര്‍ഥികളുടെയും പ്രൊഫഷണലുകളുടെയും സഞ്ചാരം, ഹ്രസ്വകാല ടൂറിസ്റ്റ്, ബിസിനസ് യാത്രകള്‍ തുടങ്ങിയവ സുഗമമാക്കുന്നതിനും ഇരുരാജ്യത്തിനും പ്രയോജനകരവും സുരക്ഷിതവുമായ ഇടപെടലുകള്‍ക്കുമായി സര്‍ക്കാര്‍ അമേരിക്കയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.