താമരശേരി: നിലവിൽ നീതി ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ രാഷ്ട്രീയ സംവിധാനമായി മാറുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് താമരശേരി രൂപത ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ. വോട്ട് ബാങ്കായി നിലനിൽക്കാൻ ആഗ്രഹിക്കുന്നില്ല. നിലവിലെ സാമൂഹ്യാന്തരീക്ഷത്തിൽ മാറ്റങ്ങൾ വരുമെന്നും താമരശേരി ബിഷപ് പ്രതികരിച്ചു.
അടിസ്ഥാനപരമായി ഞങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണം. ജീവിക്കാനുള്ള അവസരം ഉണ്ടാകണം. ആരാണ് ജീവിക്കാനുള്ള അവകാശം തരുന്നത് അവർക്കൊപ്പം കൂടെ നിൽക്കും. അവിടെ ബിജെപിയെന്നോ കോൺഗ്രസെന്നോ കമ്യൂണിസ്റ്റെന്നോ ഇല്ലെന്നും ബിഷപ്പ് പറഞ്ഞു.
2021ൽ കോശി കമ്മീഷൻ റിപ്പോർട്ട് അവതരിപ്പിച്ചത് തന്നെ ഞങ്ങളുടെ സമ്മർദ്ധം കൊണ്ടാണ്. റിപ്പോർട്ട് സമർപ്പിച്ചിട്ട് മൂന്ന് വർഷം പിന്നിട്ടിട്ടും അത് വെളിച്ചം കണ്ടില്ലെങ്കിൽ അതിന്റെ ഉത്തരവാദി ആരാണെന്ന് അറിയാൻ തങ്ങൾക്ക് അവകാശമില്ലേ? അതിലുള്ളത് നടപ്പിലാക്കിയാലും ഇല്ലെങ്കിലും അതിലെ വസ്തുതകൾ ഞങ്ങളെ അറിയിച്ചാൽ ഒരു ആശ്വാസമാണ്. ഇത് ഒരു അവഗണനയല്ലേ എന്നും ബിഷപ്പ് ചോദിച്ചു.
19 ലക്ഷം ആളുകളാണ് മലയോര മേഖലകളിൽ താമസിക്കുന്നത്. അവരിൽ ഭൂരിഭാഗവും ക്രൈസ്തവരാണ്. ഇപ്പോൾ വന്യമൃഗങ്ങളെ തുറന്ന് വിടുകയാണ്. അന്താരാഷ്ട്രതലങ്ങളിൽ എല്ലാ രാജ്യങ്ങളിലും വനനിയമം കൃത്യതയോടെ പാലിക്കുന്നുണ്ട്. എന്തുകൊണ്ട് കേരളത്തിന് സാധിക്കുന്നില്ല. ഞങ്ങളെ ആക്രമിക്കാൻ വരുന്ന ജീവികളെ വെടിവെക്കാനുള്ള അവകാശമാണ് ഞങ്ങൾ ചോദിക്കുന്നത്. വനം വകുപ്പിന് വെടിവെക്കാം ഞങ്ങൾക്ക് സാധിക്കില്ല. രണ്ട് പേർക്കും രണ്ട് നിയമം ആണിവിടെ. അതിന് വനം മന്ത്രി ഉത്തരം പറയണമെന്നും ബിഷപ്പ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.