ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമാണെന്നും കടലാസ് ബാലറ്റിലേക്ക് തിരിച്ചു പോകണമെന്നും അമേരിക്കന്‍ ഇന്റലിജന്‍സ്. യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബാര്‍ഡ് കഴിഞ്ഞ ദിവസം യു.എസ് കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.
വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാനുള്ള സാധ്യതകളുടെ തെളിവുകളും അവര്‍ യോഗത്തില്‍ നല്‍കിയിരുന്നു. അതേസമയം ഗബാര്‍ഡിന്റെ പ്രസ്താവനയെ തുടര്‍ന്ന് ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ലോകത്തില്‍ ഏറ്റവും മികച്ചതും ലളിതവുമാണെന്ന വാദവുമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തി.
വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പമാണെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം യുഎസ് കാബിനറ്റ് യോഗത്തില്‍ തുള്‍സി ഗബാര്‍ഡ് പറഞ്ഞത്. വോട്ടുകള്‍ ചൂഷണം ചെയ്യാനും തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനും സാധിക്കുമെന്നതിന് തെളിവുണ്ട്. അതിനാല്‍ ബാലറ്റ് പേപ്പര്‍ സംവിധാനം തിരികെ കൊണ്ടു വരണം. ഇത് തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടിങ് യന്ത്രത്തിനെതിരെ കടുത്ത പ്രതിഷേധം തുടരുന്നതിനിടയിലാണ് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവിയുടെ പരാമര്‍ശം വന്നിരിക്കുന്നത്.
ഇന്ത്യയുടെ വിശദീകരണം
* പല രാജ്യങ്ങളിലും ഇലക്ട്രോണിക്‌സ് വോട്ടിങ് സംവിധാനത്തില്‍ ഇന്റര്‍നെറ്റ് അടക്കമുള്ള സ്വകാര്യ നെറ്റ്വര്‍ക്കുകളുണ്ട്
* ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ കൃത്യതയുള്ള കാല്‍ക്കുലേറ്ററുകളെപ്പോലെ ലളിതമായ സംവിധാനമാണ്
* ഇന്റര്‍നെറ്റ്, വൈഫൈ, ഇന്‍ഫ്രാറെഡ് എന്നിവയുമായി ബന്ധമില്ല
* ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ സുപ്രീം കോടതി പരിശോധന കഴിഞ്ഞതാണ്
* വോട്ടെടുപ്പിന് മുന്‍പ് മോക്ക് വോട്ടിങ് നടത്തി വിലയിരുത്തുന്നു.
* വോട്ടര്‍മാര്‍ക്ക് വിവിപാറ്റ് സ്ലിപ്പുകളില്‍ രേഖപ്പെടുത്തുന്നതെന്തെന്ന് കാണാനാകും
* വോട്ടെണ്ണല്‍ വേളയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മുന്നില്‍ അഞ്ച് കോടിയിലേറെ പേപ്പര്‍ ട്രെയില്‍ മെഷീന്‍ സ്ലിപ്പുകള്‍ പരിശോധന നടത്തും
* സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കുന്ന യന്ത്രങ്ങളില്‍ കൃത്രിമം നടത്താനുള്ള മാര്‍ഗങ്ങളുമില്ല
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.