വാഷിങ്ടൺ ഡിസി: ആഗോള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി ചിക്കാഗോയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് 267-ാമത്തെ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. അദേഹം ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചു. ഒരു അമേരിക്കൻ പൗരൻ ആദ്യമായാണ് പാപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്. ഏകദേശം 140 കോടി കത്തോലിക്ക വിശ്വാസികൾക്കിടയിൽ ഇത് വലിയ പ്രത്യാശയ്ക്കും സന്തോഷത്തിനും കാരണമായിട്ടുണ്ട്.
വിശുദ്ധ അഗസ്റ്റിനിയൻ സഭയിലെ അംഗമായ മാർപ്പാപ്പ ലിയോ പതിനാലാമൻ പെറുവിലെ മിഷനറി പ്രവർത്തനങ്ങളിൽ നിന്നും വത്തിക്കാനിലെ നേതൃത്വ സ്ഥാനങ്ങളിൽ നിന്നും ലഭിച്ച വലിയ ആത്മീയ പരിചയം കൈമുതലായുള്ള വ്യക്തിയാണ്. അദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള ഒരു പാലമായും കത്തോലിക്കാ സഭയുടെ സാർവ്വത്രിക സ്വഭാവത്തിൻ്റെ സാക്ഷ്യമായും പൊതുവെ കണക്കാക്കപ്പെടുന്നു.
70 ദശലക്ഷത്തിലധികം വിശ്വാസികളുള്ള അമേരിക്കൻ കത്തോലിക്കാ സമൂഹം മാർപ്പാപ്പ ലിയോ പതിനാലാമൻ്റെ തിരഞ്ഞെടുപ്പിൽ വലിയ സന്തോഷവും പ്രത്യാശയുമാണ് പ്രകടിപ്പിക്കുന്നത്. അമേരിക്കയിലെ പള്ളികളിൽ പ്രത്യേക കുർബാനകളും പ്രാർത്ഥനാ ശുശ്രൂഷകളും നടന്നു. രാജ്യത്തിൻ്റെ ചരിത്രത്തിലെ അഭൂതപൂർവമായ നിമിഷത്തെ ലോകത്തോടൊപ്പം അമേരിക്കയും ആഘോഷിക്കുന്നു.
പ്രമുഖ നേതാക്കൾ ലിയോ പതിനാലാമൻ മാർപാപ്പയെ അഭിനന്ദിച്ചു
പ്രസിഡൻ്റ് ഡൊണാൾഡ് ജെ. ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു: “ആവേശം! നമ്മുടെ രാജ്യത്തിന് വലിയ ബഹുമതി. അദേഹത്തെ ഉടൻ കാണാൻ ഞാൻ ആഗ്രഹിക്കുന്നു!”
വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും തൻ്റെ അഭിനന്ദനങ്ങൾ അറിയിച്ചു. "അമേരിക്കയുടെ പ്രഥമ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ XIV-ന് അഭിനന്ദനങ്ങൾ! ദശലക്ഷക്കണക്കിന് അമേരിക്കൻ കത്തോലിക്കരും മറ്റ് ക്രിസ്ത്യാനികളും സഭയെ നയിക്കുന്ന അദ്ദേഹത്തിൻ്റെ വിജയകരമായ പ്രവർത്തനങ്ങൾക്കായി പ്രാർത്ഥിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ!"
മുൻ പ്രസിഡൻ്റ് ജോ ബൈഡൻ, ഒരു ആജീവനാന്ത കത്തോലിക്കൻ, തിരഞ്ഞെടുപ്പിൻ്റെ ചരിത്രപരമായ പ്രാധാന്യവും അമേരിക്കൻ കത്തോലിക്കർക്ക് അത് എത്ര പ്രധാനമാണെന്നും എടുത്തുപറഞ്ഞ് പ്രസ്താവനയിറക്കി.
"ഒരു അമേരിക്കൻ കത്തോലിക്കൻ എന്ന നിലയിൽ, ദൈവിക പരിപാലനയുടെയും ചരിത്രത്തിൻ്റെയും ഈ നിമിഷത്തിൽ ഞാൻ സന്തോഷിക്കുന്നു. മാർപ്പാപ്പ ലിയോ XIV സഭയെ കൃപയോടെ നയിക്കും." മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി പറഞ്ഞു:
"കർദിനാൾ റോബർട്ട് പ്രെവോസ്റ്റിനെ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദം അറിയിക്കുന്നതിൽ സന്തോഷമുണ്ട് എന്നും ഇത് അമേരിക്കയിലെ കത്തോലിക്കർക്കും ലോകമെമ്പാടുമുള്ള വിശ്വാസികൾക്കും ഒരു ചരിത്രപരവും പ്രത്യാശാജനകവുമായ നിമിഷമാണ്," ജോർജ് ഡബ്ല്യു. ബുഷ് പറഞ്ഞു
"കത്തോലിക്കാ സഭയെ നയിക്കാനും ഏറ്റവും ആവശ്യമുള്ളവരെ ശുശ്രൂഷിക്കാനും ദൈവസ്നേഹം പങ്കുവെക്കാനും മാർപ്പാപ്പ ലിയോ XIV ഒരുങ്ങുമ്പോൾ അദേഹത്തിൻ്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നവരിൽ ഞങ്ങൾ പങ്കുചേരുന്നു," ബുഷ് കൂട്ടിച്ചേർത്തു.
"ഇത് അമേരിക്കയ്ക്ക് ഒരു ചരിത്രപരമായ ദിവസമാണ്. കത്തോലിക്കാ സഭയെ നയിക്കുന്നതിലും വളരെയധികം ആളുകൾക്ക് മാതൃക നൽകുന്നതിലും ലിയോ മാർപാപ്പ വിശുദ്ധമായ ശുശ്രൂഷ ആരംഭിക്കുമ്പോൾ ഞങ്ങൾ അദേഹത്തിനായി പ്രാർത്ഥിക്കും". ബരാക്ക് ഒബാമ എക്‌സിൽ കുറിച്ചു. തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് വിൻഡി സിറ്റിയിൽ നിന്നാണെന്ന് എടുത്തുപറഞ്ഞ ഒബാമ ലിയോ ഒരു സഹ ചിക്കാഗോക്കാരനാണ് എന്നും സൂചിപ്പിച്ചു.
വിവിധ രാഷ്ട്രീയ നേതാക്കൾ, മത നേതാക്കൾ, അമേരിക്കയിലെ കോളജ് വിദ്യാർഥികൾ, വൈദികരും സെമിനാരിക്കാരുമെല്ലാം വളരെ ആവേശത്തോടെയാണ് അമേരിക്കക്കാരനായ ലിയോ പതിനാലാമൻ പാപ്പയുടെ സ്ഥാനലബ്‌ധിയെ നോക്കി കാണുന്നത്.
“വിശുദ്ധ പത്രോസിൻ്റെ ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് മാർപാപ്പ നടത്തിയ ആദ്യ പ്രസംഗത്തിൽ നൂറുകോടി ആളുകളോട് - കത്തോലിക്കരോടും അല്ലാത്തവരോടും - ഐക്യത്തിനായി ആഹ്വാനം ചെയ്യുകയും സമാധാനം വാഗ്ദാനം ചെയ്യുകയും ചെയ്തു. ലോകത്തിന് ഇപ്പോൾ ഏറ്റവും കൂടുതൽ ആവശ്യമുള്ള സന്ദേശമാണിത്. കത്തോലിക്കാ സഭയെ നയിക്കുന്ന ആദ്യത്തെ അമേരിക്കക്കാരൻ എന്ന നിലയിൽ അദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് ഒരു ചരിത്രപരമായ നിമിഷം കുറിക്കുന്നു." മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.
വിശ്വാസത്തിലും സേവനത്തിലും ഊന്നിയ ജീവിതം
1955 സെപ്റ്റംബർ 14ന് ഇല്ലിനോയിയിലെ ചിക്കാഗോയിൽ ജനിച്ച റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് വളർന്നത് ചിക്കാഗോയുടെ പ്രാന്തപ്രദേശത്താണ്. സെൻ്റ് മേരി ഓഫ് ദി അസംപ്ഷൻ ഇടവകയിലായിരുന്നു അദേഹം വളർന്നത്. അവിടെ പഠനം നടത്തുകയും ഗായക സംഘത്തിൽ പാടുകയും അൾത്താര ബാലനായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന്റെ ആദ്യകാല ജീവിതം വിശ്വാസത്തോടും സമൂഹത്തോടുമുള്ള അഗാധമായ പ്രതിബദ്ധതയാൽ അടയാളപ്പെടുത്തപ്പെട്ടതായിരുന്നു എന്ന് നാട്ടുകാരും സുഹൃത്തുക്കളും ഓർമ്മിക്കുന്നു.
പ്രെവോസ്റ്റ് 1977-ൽ വിശുദ്ധ അഗസ്റ്റിൻ സഭയിൽ ചേർന്നു. 1982-ൽ പുരോഹിതനായി അഭിഷിക്തനായി. തൻ്റെ ശുശ്രൂഷയുടെ ഒരു പ്രധാന ഭാഗം പെറുവിലെ മിഷനറി പ്രവർത്തനങ്ങൾക്കായി നീക്കിവച്ചു. അവിടെ ചിക്കലായോയുടെ ബിഷപ്പ് ഉൾപ്പെടെ വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു. അമേരിക്കൻ ഐക്യനാടുകളിലെയും പെറുവിലെയും റോബർട്ട് പ്രെവോസ്റ്റിന്റെ ഇരട്ട പൗരത്വം ഇരു രാജ്യങ്ങളുമായുള്ള അദേഹത്തിൻ്റെ ആഴമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു.
സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഇടയിൽ "ബോബ്" അല്ലെങ്കിൽ "റോബ്" എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന മാർപ്പാപ്പ ലിയോ XIV, ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, പോർച്ചുഗീസ് തുടങ്ങി നിരവധി ഭാഷകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. കടുത്ത ടെന്നീസ് കളിക്കാരനും ചിക്കാഗോ വൈറ്റ് സോക്സിൻ്റെ ആരാധകനുമാണ്.
അമേരിക്കൻ ഐക്യനാടുകൾക്കുള്ള സൂചനകൾ
മാർപ്പാപ്പ ലിയോ XIV-ൻ്റെ തിരഞ്ഞെടുപ്പ് അമേരിക്കൻ ഐക്യനാടുകളിൽ രാഷ്ട്രീയപരവും ആത്മീയപരവുമായ എന്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിരീക്ഷകർ ചർച്ച ആരംഭിച്ച് കഴിഞ്ഞു. രാഷ്ട്രീയപരമായി, സാമൂഹിക നീതി, കുടിയേറ്റം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന്റെ നേതൃത്വം ചർച്ചകളെ സ്വാധീനിച്ചേക്കാം.
അമേരിക്കൻ കത്തോലിക്കരും ആഗോള സമൂഹവും ലിയോ പതിനാലാമൻ മാർപാപ്പയുടെ നേതൃത്വത്തിനായി കാത്തിരിക്കുന്നു. മുഖം നോക്കാതെ ഭരണ നേതൃത്വങ്ങളെ രൂക്ഷമായി വിമർശിച്ച കുടിയേറ്റക്കാർക്കും പാവങ്ങൾക്കും വേണ്ടി പക്ഷം പിടിച്ച ഫ്രാൻസിസ് പാപ്പയുടെ നയങ്ങളിൽ നിന്ന് വലിയ ഒരു മാറ്റം ലിയോ പതിനാലാമൻ പാപ്പയുടെ നയങ്ങളിലും ഉണ്ടാകാൻ സാധ്യത ഇല്ലെങ്കിലും അദേഹത്തിന്റെ സമീപനങ്ങളിൽ ഉണ്ടാകാൻ ഇടയുള്ള വ്യത്യാസങ്ങൾ അമേരിക്കയും വത്തിക്കാനുമായുള്ള ബന്ധത്തിന് കരുത്ത് പകരും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.