മോസ്കോ: ഉക്രെയ്നെ നേരിട്ടുള്ള സമാധാന ചർച്ചയ്ക്ക് ക്ഷണിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. മെയ് 15 മുതൽ ഇസ്താംബുളിൽ ചർച്ചകൾ ആരംഭിക്കാം എന്ന് പുടിൻ അറിയിച്ചു. റഷ്യൻ വിജയ ദിനാഘോഷത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് നേരിട്ടുള്ള സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് അറിയിച്ചത്. 2022 ഫെബ്രുവരിയിൽ റഷ്യ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം ഉക്രെയ്നുമായി നേരിട്ടുള്ള ചർച്ചകളൊന്നും നടന്നിട്ടില്ല.
മുൻ ഉപാധികളില്ലാതെ റഷ്യ ചർച്ചകൾക്ക് തയ്യാറാണെന്നാണ് വ്ളാഡിമിർ പുടിൻ അറിയിച്ചിരിക്കുന്നത്. എന്നാൽ മെയ് ഒൻപത് മുതൽ ആരംഭിച്ച ത്രിദിന വെടിനിർത്തൽ സന്ധി നീട്ടുന്നതിനേപ്പറ്റി പുടിൻ പ്രതികരിച്ചില്ല. ലോകമഹായുദ്ധ വിജയത്തിന്‍റെ സ്മരണയ്ക്ക് മെയ് ഒന്‍പതിന് റഷ്യ ആചരിച്ച് വരുന്ന വിജയദിനത്തോടനുബന്ധിച്ച് മെയ് എട്ട് അർധരാത്രി മുതൽ മെയ് 11 അർദ്ധരാത്രി വരെ പുടിൻ ഏകപക്ഷീയമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ സന്ധിക്ക് വിലകൽപ്പിക്കാതെ റഷ്യ സാധാരണക്കാർക്ക് നേരെ ആക്രമണവും സായുധ നീക്കവും തുടർന്നിരുന്നുവെന്നാണ് ഉക്രെയ്ന്റെ ആരോപണം. ത്രിദിന വെടിനിർത്തലിന് മുമ്പുള്ള ദിവസങ്ങളിൽ റഷ്യയ്‌ക്കെതിരെ ഉക്രെയ്ൻ ആക്രമണങ്ങൾ വർധിപ്പിച്ചിരുന്നതായി പുടിൻ തന്റെ വിജയദിന പ്രസംഗത്തിൽ പറഞ്ഞു. കുർസ്ക്, ബെൽഗൊറോഡ് ഒബ്ലാസ്റ്റ് എന്നീ അഞ്ച് അതിർത്തികളിൽ നുഴഞ്ഞുകയറ്റങ്ങൾ നടത്തിയതുൾപ്പെടെ മൂന്ന് ദിവസത്തെ വെടിനിർത്തൽ സന്ധി യുക്രെയ്ൻ പലതവണ ലംഘിച്ചതായും പുടിൻ തന്റെ പ്രസംഗത്തിൽ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.