'സമാധാനമെന്ന അത്ഭുതം പുലരട്ടെ'; ഇന്ത്യ-പാക് വെടിനിർത്തൽ സ്വാഗതം ചെയ്ത് മാർപാപ്പ

'സമാധാനമെന്ന അത്ഭുതം പുലരട്ടെ'; ഇന്ത്യ-പാക് വെടിനിർത്തൽ സ്വാഗതം ചെയ്ത് മാർപാപ്പ

വത്തിക്കാൻ സിറ്റി: ഇന്ത്യ-പാക് വെടിനിർത്തൽ സ്വാഗതം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. റഷ്യ - ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനും പാപ്പ ആഹ്വാനം ചെയ്തു. ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യത്തെ ഞായറാഴ്ച കുർബാനയിലായിരുന്നു മാർപാപ്പയുടെ പരാമർശം.

'വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ആഹ്ലാദകരം. കൂടുതല്‍ ചര്‍ച്ചകളിലൂടെ ശാശ്വതമായ പരിഹാരം ഉണ്ടാകട്ടെ. സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പരക്കട്ടെ. ലോകത്തെ പല ഭാഗങ്ങളിലുമുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരട്ടെ.'- പാപ്പ പറഞ്ഞു.

'ഇനിയൊരു യുദ്ധം ഒരിക്കലും ഉണ്ടായിക്കൂടാ. "പ്രിയപ്പെട്ട ഉക്രേനിയൻ ജനതയുടെ കഷ്ടപ്പാടുകൾ മനസിലാക്കുന്നു. എത്രയും വേഗം യഥാർത്ഥവും നീതിയുക്തവും ശാശ്വതവുമായ ഒരു സമാധാനം കൈവരിക്കാൻ സാധ്യമായതെല്ലാം ചെയ്യട്ടെ. എല്ലാ തടവുകാരെയും മോചിപ്പിക്കുകയും കുട്ടികൾ അവരുടെ കുടുബങ്ങളിലേക്ക് മടങ്ങുകയും ചെയ്യട്ടെ.'- പാപ്പ പറഞ്ഞു.

'ഗാസ മുനമ്പിൽ സംഭവിക്കുന്ന കാര്യങ്ങളിൽ ഞാൻ വളരെയധികം ദുഖിതനാണ്. ഉടൻ വെടിനിർത്തൽ നടപ്പിലാകട്ടെ. ക്ഷീണിതരായ സാധാരണ ജനങ്ങൾക്ക് മാനുഷിക സഹായം നൽകുകയും എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ചെയ്യട്ടെ.'- പാപ്പ കൂട്ടിച്ചേർത്തു.

ഫ്രാൻസിസ് മാർപാപ്പയുടെ അതേ നിലപാടുകൾ തന്നെയാണ് പിൻഗാമിയായ തന്റേതെന്നും ഉറപ്പിക്കുന്ന വാക്കുകളായിരുന്നു ലിയോ മാർപാപ്പയുടെതും. ലക്ഷക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പുതിയ മാർപാപ്പയുടെ പ്രസംഗം കേൾക്കാൻ ഒത്തുകൂടിയത്. മെയ് എട്ടിനാണ് ലിയോ പതിനാലാമൻ പുതിയ മാർപാപ്പയായി ചുമതലയേറ്റത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.