മെൽബൺ: ലിയോ പതിനാലമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിനുള്ള ഒരുക്കത്തിലാണ് വത്തിക്കാൻ. മെയ് 18 ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കും.
ചരിത്രപരമായ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു. അന്നേ ദിവസം വത്തിക്കാൻ സിറ്റിയിൽ എത്താൻ കഴിയുന്നത് ഒരു അവിശ്വസനീയമായ ബഹുമതി ആയിരിക്കും. വത്തിക്കാൻ സിറ്റിയിൽ ആയിരിക്കുമ്പോൾ കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണി ഉൾപ്പെടെ നിരവധി ലോക നേതാക്കളുമായി നേരിട്ട് ചർച്ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ആൽബനീസ് പറഞ്ഞു,
ഇപ്പോൾ ഇന്തോനേഷ്യയിലെ ജക്കാർത്തയിലുള്ള ആന്റണി ആൽബനീസ് അവിടെ നിന്ന് നേരെ റോമിലേക്ക് യാത്ര തിരിക്കും. അതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. ലോകമെമ്പാടുമുള്ള കത്തോലിക്കർക്കും ഓസ്‌ട്രേലിയയിലെ വിശ്വാസികൾക്കും ഈ യാത്ര വളരെ പ്രധാനപ്പെട്ടതാണെന്നും പ്രധാനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റെല്ലോ എസ്ഡിബിയും വൈസ് പ്രസിഡന്റ് ബിഷപ്പ് ഗ്രെഗ് ബെന്നറ്റും ലിയോ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ ഓസ്‌ട്രേലിയയിലെ സഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
2028ൽ സിഡ്‌നിയിൽ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനായി പാപ്പായെ ഓസ്‌ട്രേലിയയിലേക്ക് ക്ഷണിക്കുകയാണ്. ലോകമെമ്പാടുമുള്ള കത്തോലിക്കർക്ക് ഇത് സന്തോഷത്തിന്റെയും പ്രത്യാശയുടെയും നിമിഷമാണ്. ദൈവം ലിയോ പതിനാലാമൻ മാർപാപ്പയെ അനുഗ്രഹിക്കട്ടെ, അദേഹത്തിന്റെ മാർപാപ്പ പദവി എല്ലാ മനുഷ്യരാശിയുടെയും സേവനത്തിൽ സമാധാനത്തിന്റെയും നീതിയുടെയും ലക്ഷ്യത്തെ മുന്നോട്ട് കൊണ്ടുപോകട്ടെയെന്ന് ലിയോ പതിനാലാമൻ മാർപാപ്പയെ തിരഞ്ഞെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.