തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് ഈ വര്‍ഷം കടമെടുക്കാവുന്ന തുകയില്‍ നിന്ന് 3300 കോടി രൂപ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുക 29,529 കോടി രൂപയാണെന്നറിയിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയം കത്ത് നല്‍കിയതിന് പിന്നാലെയാണ് 3300 കോടി രൂപ വെട്ടിക്കുറയ്ക്കുന്നതായുള്ള അറിയിപ്പ് എത്തിയത്.
വിവിധ സ്ഥാപനങ്ങളുടെ വായ്പയ്ക്ക് സര്‍ക്കാര്‍ ഗാരന്റി നില്‍ക്കുന്നതിനുള്ള റിഡംപ്ഷന്‍ ഫണ്ട് രൂപീകരിച്ചില്ലെന്ന കാരണമാണ് ഇത്തവണത്തെ വെട്ടിക്കുറയ്ക്കലിന് പിന്നില്‍. ഫണ്ട് രൂപീകരിച്ച് അതിലേക്ക് 600 കോടി രൂപ നിക്ഷേപിച്ചാലേ 3300 കോടി രൂപ കടമെടുക്കാന്‍ ഇനി കേന്ദ്രം അനുമതി നല്‍കൂ എന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം 21,251 കോടി രൂപയാണ് ഡിസംബര്‍ വരെ കടമെടുക്കാന്‍ അനുമതി നല്‍കിയത്. ഇത്തവണ 29,529 കോടി രൂപ അനുവദിച്ചപ്പോള്‍ 8000 കോടിയിലേറെ രൂപ അധികം ലഭിക്കുന്നതിന്റെ ആശ്വാസത്തിലായിരുന്നു സര്‍ക്കാര്‍. സര്‍ക്കാരിന്റെ അവസാന വര്‍ഷമായതിനാല്‍ ചെലവുകള്‍ കുതിച്ചുയരുകയും ചെയ്യും.
സ്വപ്ന പദ്ധതികള്‍ പലതും പൂര്‍ത്തിയാക്കാന്‍ ആവശ്യത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോഴാണ് വീണ്ടും കുറവ് വരുത്തിയത്. ബജറ്റിന് പുറത്ത് കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ വഴിയെടുത്ത വായ്പയും സര്‍ക്കാര്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങളും ഒക്കെ കടമെടുക്കാവുന്ന തുകയില്‍ നിന്ന് കുറച്ചതിന് പിന്നാലെയാണ് പുതിയ നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.