ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണ്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് തായ്‌വാന്‍. ഡി4 ( ഡിറ്റക്ട്, ഡിറ്റര്‍, ഡിസ്‌ട്രോയ്) ഡ്രോണ്‍ പ്രതിരോധ സംവിധാനത്തിലാണ് തായ്‌വാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇതിന്റെ കാര്യക്ഷമത വ്യക്തമായിരുന്നു. പാകിസ്ഥാന്‍ അയച്ച തുര്‍ക്കി നിര്‍മിത ഡ്രോണുകളും കാമിക സി ഡ്രോണുകളും ഇന്ത്യയുടെ ഭൂപ്രദേശങ്ങളില്‍ പതിക്കുന്നത് തടയാന്‍ സഹായിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച സംവിധാനമാണ് ഡി4.
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് ഈ സംവിധാനം വികസിപ്പിച്ചത്. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ്( ബെല്‍), സെന്‍ ടെക്‌നോളജീസ് എന്നി സ്ഥാപനങ്ങള്‍ സംയുക്തമായാണ് വ്യാവസായികാടിസ്ഥാനത്തിലാണ് ഇത് നിര്‍മിക്കുന്നത്. സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന തായ്വാനേപ്പോലൊരു രാജ്യം ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത് ഇന്ത്യയുടെ പ്രതിരോധ സാങ്കേതിക വിദ്യയുടെ മേന്മയാണ് കാണിക്കുന്നത്.
ഏക ചൈന എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തായ്വാനെ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രകോപനപരമായി നീങ്ങുന്ന ചൈനയുടെ സൈനിക നടപടികളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഡ്രോണ്‍ പ്രതിരോധ സംവിധാനത്തിലുള്ള താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്‍ നടത്തിയ കൂട്ട ഡ്രോണ്‍ ആക്രമണത്തെ ഇന്ത്യ ഫലപ്രദമായി തടഞ്ഞ് നിര്‍വീര്യമാക്കിയിരുന്നു. പാകിസ്ഥാന്‍ അയച്ച നൂറുകണക്കിന് ഡ്രോണുകള്‍ ഒരെണ്ണം പോലും ഇന്ത്യയില്‍ പതിച്ചില്ല. ഈ സവിശേഷത കണ്ടാണ് തായ്‌വാന്‍ മുന്നോട്ട് വന്നിരിക്കുന്നത്.
ഡ്രോണുകളുടെ ഇലക്ട്രോണിക് സംവിധാനത്തെ ശക്തമായ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തന രഹിതമാക്കുകയും അവയുടെ ഗതിനിര്‍ണയ സംവിധാനത്തെ തെറ്റിധരിപ്പിക്കുകയും ചെയ്യും. 360 ഡിഗ്രി സുരക്ഷയാണ് ഡി4 സംവിധാനം ഉറപ്പ് നല്‍കുന്നത്. ഇതിന് പുറമെ ഡിആര്‍ഡിഒയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഹൈ എനര്‍ജി സിസ്റ്റംസ് ആന്‍ഡ് സയന്‍സ് വികസിപ്പിച്ച ലേസര്‍ ആയുധത്തിലും തായ്വാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യ ഔദ്യോഗികമായി തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ചൈനയുടെ അവകാശവാദമാണ് മിക്ക ലോകരാജ്യങ്ങളും അംഗീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ത്യയ്ക്ക് തായ്‌വാനുമായി വ്യാപാര ബന്ധവും ചെറിയ നയതന്ത്ര ബന്ധവുമുണ്ട്. ഇന്ത്യ-തായ്പേയ് അസോസിയേഷന്‍ എന്ന പേരില്‍ ഔദ്യോഗികമല്ലാത്ത നയതന്ത്രബന്ധമാണ് ഇന്ത്യയ്ക്കുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.