ഷിംല കരാര്‍ ചത്ത രേഖയെന്ന് പാക് പ്രതിരോധ മന്ത്രി; ഉടന്‍ തിരുത്തി വിദേശകാര്യ മന്ത്രാലയം

ഷിംല കരാര്‍ ചത്ത രേഖയെന്ന് പാക് പ്രതിരോധ മന്ത്രി; ഉടന്‍ തിരുത്തി വിദേശകാര്യ മന്ത്രാലയം

ഇസ്ലാമാബാദ്: ഷിംല കരാറിനെ ചത്ത രേഖയെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വിശേഷിപ്പിച്ചതിന് പിന്നാലെ തിരുത്തലുമായി പാക് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുമായുള്ള ഏതെങ്കിലും ഉഭയകക്ഷി കരാര്‍ റദ്ദാക്കാന്‍ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ആസിഫ് വിവാദ പരാമര്‍ശം നടത്തിയത്. ഇന്ത്യയുടെ ഏകപക്ഷീയമായ നടപടികള്‍, പ്രത്യേകിച്ച് 2019 ല്‍ ജമ്മു കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഷിംല കരാറിനെ അപ്രസക്തമാക്കിയെന്ന് ആസിഫ് പറഞ്ഞിരുന്നു.

ഷിംല കരാര്‍ ഇപ്പോള്‍ ജീവനില്ലാത്ത രേഖയാണ്. ഐക്യരാഷ്ട്രസഭ നിയന്ത്രണ രേഖയെ വെടിനിര്‍ത്തല്‍ രേഖയായി പ്രഖ്യാപിച്ച 1948 ലെ സ്ഥിതിയിലേക്ക് തങ്ങള്‍ തിരിച്ചെത്തിയിരിക്കുന്നു. ആദ്യത്തെ ഇന്ത്യാ-പാക് യുദ്ധവുമായി ബന്ധിപ്പിച്ച് ആസിഫ് അവകാശപ്പെട്ടു. കരാര്‍ വിഭാവനം ചെയ്ത ഉഭയകക്ഷി ഘടന തകര്‍ന്നിരിക്കുന്നുവെന്നും അതിനാല്‍ ഭാവിയിലെ തര്‍ക്കങ്ങള്‍ അന്താരാഷ്ട്ര സംവിധാനങ്ങളിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അടുത്ത ദിവസം പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ആസിഫിന്റെ പ്രസ്താവനയെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു.

ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള സമീപകാല സംഭവങ്ങള്‍ ഇസ്ലാമാബാദില്‍ ആഭ്യന്തര ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. എങ്കിലും നിലവില്‍, ഏതെങ്കിലും ഉഭയകക്ഷി കരാര്‍ അവസാനിപ്പിക്കാന്‍ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് അദേഹം പറഞ്ഞു.

സിംല കരാര്‍ ഉള്‍പ്പെടെ എല്ലാ ഉടമ്പടികളും ഇപ്പോഴും നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥന്‍ സൂചിപ്പിക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ ദ്രുതഗതിയിലുള്ള തിരുത്തല്‍, കൂടുതല്‍ നയതന്ത്രപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാനുള്ള ശ്രമമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. 1972 ജൂലൈ രണ്ടിന് ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍വച്ച് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും പാകിസ്ഥാന്‍ പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഒപ്പുവച്ച സമാധാന ഉടമ്പടിയാണ് ഷിംല കരാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.