കൂരിയാട് ദേശീയപാത: രണ്ട് വര്‍ഷത്തേക്ക് കരാര്‍ കമ്പനിയെ വിലക്കും; നഷ്ടപരിഹാരവും ഈടാക്കും

കൂരിയാട് ദേശീയപാത: രണ്ട് വര്‍ഷത്തേക്ക് കരാര്‍ കമ്പനിയെ വിലക്കും; നഷ്ടപരിഹാരവും ഈടാക്കും

ന്യൂഡല്‍ഹി: കൂരിയാട് ദേശീയപാത 66 ലെ വിള്ളലുമായി ബന്ധപ്പെട്ട് കരാറുകാരെ രണ്ട് വര്‍ഷത്തേക്ക് വിലക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കമ്പനി 85 കോടിയുടെ നിര്‍മാണം അധികമായി നടത്തണം. റോഡ് പുതുക്കിപ്പണിയുന്നതില്‍ കമ്പനിയില്‍ നിന്ന് പൂര്‍ണമായ നഷ്ടപരിഹാരം ഈടാക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്, കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് (എച്ച്.ഇ.സി) എന്നിവരെ രണ്ട് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തതായി മന്ത്രി അറിയിച്ചു. വിഷയത്തില്‍ കരാറുകാര്‍ക്കെതിരേ യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

മെയ് 19 നാണ് ദേശീയപാത 66-ന്റെ കൂരിയാട് മേഖലയില്‍ റോഡ് ഇടിഞ്ഞ് തഴ്ന്നത്. ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയും സര്‍വീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ദേശീയപാത അതോറിറ്റിയുടെ രണ്ടംഗ സംഘം പരിശോധന നടത്തുകയും ഇവരുടെ പ്രഥമവിവര റിപ്പോര്‍ട്ട് അനുസരിച്ച് കരാര്‍ കമ്പനിയെ ഡീബാര്‍ ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ കൊച്ചിയിലെ പ്രോജക്ട് ഡയറക്ടറെ സസ്പെന്‍ഡ് ചെയ്യുകയും സൈറ്റ് എന്‍ജിനിയറെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

കൂരിയാട് റോഡ് തകര്‍ന്നതിന് പുറമേ കേരളത്തില്‍ പലയിടത്തും വ്യാപകമായി ദേശീയപാത നിര്‍മാണത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. കേരളത്തില്‍ ആറുവരിപ്പാതയുടെ ഡിപിആര്‍ തയ്യാറാക്കുന്നതിലും പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നതിലും ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് എന്‍എച്ച്എഐ നല്‍കിയ റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.