കള്ളും കഞ്ചാവുമായി വഴിവിട്ട യാത്രകള്‍, ഒടുവില്‍ മാനസാന്തരം! ഇപ്പോള്‍ വിഐപിയായി സര്‍ക്കാരിനൊപ്പം

കള്ളും കഞ്ചാവുമായി വഴിവിട്ട യാത്രകള്‍, ഒടുവില്‍ മാനസാന്തരം! ഇപ്പോള്‍ വിഐപിയായി സര്‍ക്കാരിനൊപ്പം

തിരുവനന്തപുരം: കള്ളും ലഹരിയുമൊക്കയായി വഴിവിട്ട യാത്രകള്‍ നടത്തിയവര്‍ ഇപ്പോള്‍ 'മാനസാന്തരപ്പെട്ട്' സര്‍ക്കാര്‍ സര്‍വീസില്‍. കേസുകളില്‍പ്പെട്ട് പലപ്പോഴായി പിടിച്ചെടുത്ത വാഹനങ്ങള്‍ക്കാണ് ഇപ്പോള്‍ പുതുജീവന്‍ ലഭിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള വാഹനങ്ങള്‍ മോഡിപിടിപ്പിച്ച് പല വകുപ്പുകള്‍ക്കും കൈമാറുകയാണ് എക്സൈസ് ചെയ്യുന്നത്. ഇതോടെ നൂറുകണക്കിന് വണ്ടികള്‍ക്കാണ് ശാപമോക്ഷം ലഭിക്കുന്നത്.

സംസ്ഥാനത്ത് എന്‍ഡിപിസി, അബ്കാരി കേസുകള്‍ വര്‍ധിച്ചത് അനുസരിച്ച് എക്സൈസ് വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായി. ഇതോടെയാണ് വാഹനങ്ങളുടെ ഒഴിവാക്കല്‍ നടപടി ആരംഭിച്ചത്. മുന്‍പ് വര്‍ഷത്തില്‍ 200 വരെ വാഹനങ്ങള്‍ മാത്രമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിച്ചെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ മാസത്തില്‍ മുന്നൂറോളം വാഹനങ്ങള്‍ വരെ മദ്യം, മയക്കുമരുന്ന് കടത്തലില്‍പ്പെട്ട് എക്സൈസിന്റെ കൈയിലെത്തുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇങ്ങനെ പിടിച്ചെടുക്കുന്നവയില്‍ എക്സൈസ് വകുപ്പിന് ആവശ്യമുള്ള വാഹനങ്ങള്‍ എടുത്ത ശേഷം ബാക്കിയുള്ള ആവശ്യമനുസരിച്ച് മറ്റ് പല വകുപ്പുകള്‍ക്കും കൈമാറുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കിടെ 250 ലേറെ വാഹനങ്ങളാണ് ഇത്തരത്തില്‍ വിവിധ വകുപ്പുകള്‍ക്ക് ലഭിച്ചത്. വകുപ്പു മേധാവികള്‍ക്കുള്ള ആഡംബര വണ്ടികള്‍ മുതല്‍ മലയോര പ്രദേശങ്ങള്‍ ഓടിക്കയറുന്ന ജീപ്പുകള്‍ വരെയുണ്ട് കൂട്ടത്തില്‍.

ജയില്‍ വകുപ്പിനാണ് ഏറ്റവും അധികം വാഹനങ്ങള്‍ എക്സൈസ് കൈമാറിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വിവിധ മോഡലുകളിലുള്ള 20 വണ്ടികളാണ് ജയിലിന് നല്‍കിയത്. പൊലീസ് വകുപ്പിലുമുണ്ട് വളരെ മോശപ്പെട്ട ഭൂതകാലം ഉള്ള തൊണ്ടി വാഹനങ്ങള്‍. ഒരിക്കല്‍ പൊലീസിനെ പേടിച്ച് ഒളിഞ്ഞും മറഞ്ഞും ഓടിയിരുന്നവര്‍, ഇപ്പോള്‍ പൊലീസിന്റെ ബോര്‍ഡ് വെച്ച് നല്ലവരായി പല സ്റ്റേഷന്‍ മുറ്റത്തും കിടക്കുന്നുണ്ട്.

ആഡംബര വാഹനമായ ഥാര്‍ അടക്കമുള്ളവയും ഇന്നോവ, ബൊലേനോ തുടങ്ങി ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത പുത്തന്‍ വണ്ടികളുമൊക്കെയുണ്ട് പിടിച്ചെടുത്തവയില്‍. ചെറുപ്പക്കാരെയാണ് ഇത്തരം വാഹനങ്ങളില്‍ ലഹരിയുമായി പിടികൂടിയിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ബി.യു ബിവീഷിന്റെ ഔദ്യോഗികവാഹനം നാടന്‍ വാറ്റുചാരായം കടത്തിയ കേസില്‍ പെട്ട സ്വിഫ്റ്റ് ഡിസയറാണ്. എക്സൈസ് സംഘത്തിന്റെ വണ്ടി ഇടിച്ച് തെറിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കേസിലെ ബൊലോറോയാണ് തിരുവനന്തപുരം എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനം. വാഹനം ആവശ്യമുണ്ടെങ്കില്‍ വകുപ്പ് മേധാവി വഴി ടാക്സസ് സെക്രട്ടറിക്ക് അപേക്ഷ കൊടുക്കുക എന്നതാണ് ഇതിന്റെ ഔദ്യോഗിക നടപടി. അബ്കാരി നിയമപ്രകാരമുള്ള ഡിസ്‌പോസല്‍ കമ്മിറ്റി ഇത് പരിഗണിക്കും. കോടതി വഴി വിട്ടുകിട്ടിയ വണ്ടികളുടെ പട്ടിക അവര്‍ക്ക് മുന്നിലുണ്ടാകും.

അഞ്ച് വര്‍ഷം വരെ ആര്‍സി കാലയളവുള്ള വണ്ടികള്‍ മാത്രമാണ് ഈ പട്ടികയില്‍ പെടുന്നത്. അതില്‍നിന്നും തിരഞ്ഞെടുക്കുന്ന വാഹനം അതത് വകുപ്പ് സ്വന്തം ചെലവില്‍ നന്നാക്കിയെടുക്കണം. അങ്ങനെ വഴിവിട്ട യാത്രകള്‍ അവസാനിപ്പിച്ച് സെക്രട്ടേറിയറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ആരെയും പേടിക്കാതെ കടന്നുചെല്ലാന്‍ ഈ വണ്ടികള്‍ക്ക് ഇപ്പോള്‍ സാധിക്കും. ചിലയിടത്ത് എസ്‌കോര്‍ട്ടുണ്ടാവും. ശാപമോഷം കാത്ത് ഇനിയും ഏറെ വണ്ടികള്‍ കാത്തുകിടപ്പുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.