'ആക്രമണം വളരെ ദുര്‍ബലമായിപ്പോയി'; ഇറാന് പരിഹസം, പ്രതികാര നടപടിയുണ്ടാകില്ലെന്ന് ട്രംപ്

 'ആക്രമണം വളരെ ദുര്‍ബലമായിപ്പോയി'; ഇറാന് പരിഹസം, പ്രതികാര നടപടിയുണ്ടാകില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിച്ചതിന് പ്രതികാര നടപടിയുണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ അവരുടെ എല്ലാ അമര്‍ഷവും തീര്‍ത്തുകാണുമെന്നും ഇനി വിദ്വേഷമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

ഇറാന് മേഖലയില്‍ സമാധാനവും ഐക്യവും കൊണ്ടുവരാന്‍ കഴിയുമെന്നും ഇസ്രയേലിനെ അതിന് താന്‍ പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെതിരായി നടത്തിയ തിരിച്ചടി വളരെ ദുര്‍ബലമായിപ്പോയെന്നും ട്രംപ് പരിഹസിച്ചു. ഇറാന്‍ 14 മിസൈലുകളാണ് ഖത്തറിലെ യു.എസ് സൈനിക താവളത്തിലേക്ക് അയച്ചത്. ഇതില്‍ 13 എണ്ണവും വെടിവെച്ചിട്ടെന്നും ഭീഷണിയാകില്ലെന്ന് കണ്ട ഒരു മിസൈലിനെ മാത്രം വെടിവെച്ചിട്ടില്ലെന്നും ട്രംപ് വിശദീകരിച്ചു.

മാത്രമല്ല മുന്നറിയിപ്പ് നല്‍കിയതിന് ഇറാന് നന്ദി പറയുകയും ചെയ്തു. ഇറാന്‍ ആക്രമണ വിവരം മുന്‍കൂട്ടി അറിയിച്ചതിനെ തുടര്‍ന്ന് ആളുകളുടെ ജീവന് ആപത്തുണ്ടാകുന്നത് ഒഴിവാക്കാനായെന്നും അദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ യു.എസിന്റെ ഏറ്റലും വലിയ സൈനിക താവളമാണ് ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളം. 100 വിമാനങ്ങള്‍ ഒരേസമയം നിര്‍ത്തിയിടാന്‍ സാധിക്കുന്ന തരത്തില്‍ 60 ഏക്കറിലായി പടര്‍ന്നുകിടക്കുന്ന ഈ വ്യോമതാവളത്തില്‍ 10,000 യു.എസ് സൈനികരും ഉണ്ട്. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സൈനിക നീക്കങ്ങള്‍ ഇവിടം കേന്ദ്രമാക്കിയാണ് യു.എസ് നടത്തിയിരുന്നത്. 1996ലാണ് ഈ വ്യോമതാവളം യു.എസ് സ്ഥാപിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.