പ്രവാസികള്‍ക്ക് നിരാശ: നാട്ടിലേക്ക് അയക്കുന്ന പണം കുറയും; അടവ് മാറ്റാനും സാധ്യത

പ്രവാസികള്‍ക്ക് നിരാശ: നാട്ടിലേക്ക് അയക്കുന്ന പണം കുറയും; അടവ് മാറ്റാനും സാധ്യത

ദുബായ്: രൂപയുടെ മൂല്യം വര്‍ധിച്ചതോടെ പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്ന രീതിയില്‍ ചില മാറ്റങ്ങള്‍ വന്നേക്കുമെന്ന് വിലയിരുത്തല്‍. ഡോളര്‍ കരുത്ത് കുറയുകയും ദിര്‍ഹം-രൂപ മൂല്യത്തിലുള്ള വ്യത്യാസം ചുരുങ്ങുകയും ചെയ്തതോടെ പ്രവാസി പണത്തിന് കഴിഞ്ഞ ദിവസങ്ങളിലെ അത്ര മൂല്യം കിട്ടില്ല. ശമ്പളം കൈയ്യിലെത്താന്‍ ഏതാനും ദിവസങ്ങള്‍ കൂടി നില്‍ക്കുമ്പോഴാണ് ഈ മാറ്റം.

ഇസ്രയേലും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തി എന്ന അമരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വന്നതോടെയാണ് വിപണിയില്‍ പൊടുന്നനെ മാറ്റം സംഭവിച്ചത്. സ്വര്‍ണ വില കുറഞ്ഞു, ഓഹരി വിപണി സജീവമായി, ക്രൂഡ് ഓയില്‍ വില കുറഞ്ഞു, ഡോളര്‍ കരുത്ത് ചോര്‍ന്നു, ഇന്ത്യന്‍ രൂപ മെച്ചപ്പെട്ടു തുടങ്ങിയ മാറ്റങ്ങളാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്.

കഴിഞ്ഞ ദിവസം ദിര്‍ഹം രൂപ വിനിമയ മൂല്യം 23.61 ആയിരുന്നു എങ്കില്‍ ഇന്ന് 23.42 ആയി കുറഞ്ഞു. ഇതോടെ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പണം അയക്കുമ്പോള്‍ കഴിഞ്ഞ ദിവസം ലഭിച്ച തുക കിട്ടില്ല. 99 ലെത്തിയ ഡോളര്‍ സൂചിക ഇപ്പോള്‍ 97 വരെ ഇടിഞ്ഞു. ഇതാണ് രൂപയ്ക്ക് കരുത്ത് വര്‍ധിപ്പിക്കാന്‍ സഹായിച്ചത്. വരും ദിവസങ്ങളിലും രൂപ കൂടുതല്‍ കരുത്ത് കൂട്ടുമെന്നാണ് കരുതുന്നത്. ഇന്ന് മാത്രം 68 പൈസയുടെ മുന്നേറ്റമാണ് രൂപ നടത്തിയത്.

അടുത്ത മാസം ശമ്പളം കിട്ടുന്നവര്‍ ആവശ്യത്തിന് മാത്രം നാട്ടിലേക്ക് അയക്കുകയും ബാക്കി മൂല്യത്തിലുള്ള വ്യത്യാസം പരിശോധിച്ച ശേഷം അയക്കുകയുമാണ് ചെയ്യാന്‍ സാധ്യത എന്ന് കറന്‍സി എക്സ്ചേഞ്ചുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഇറാന്‍ ഇസ്രയേല്‍ യുദ്ധം തുടങ്ങിയ വേളയില്‍ ഡോളര്‍ കരുത്ത് വര്‍ധിച്ചിരുന്നു. രൂപ മൂല്യം ഇടിയുകയും ചെയ്തിരുന്നു.

ഈ വേളയില്‍ അസാധാരണമായ രീതിയില്‍ പ്രവാസികള്‍ നാട്ടിലേക്ക് പണം അയച്ചിരുന്നു. ഇന്ത്യന്‍ രൂപ കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ച് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഇന്ന് ഒറ്റയടിക്ക് മുന്നേറുകയും ചെയ്തു. എണ്ണവില കുറഞ്ഞതാണ് പ്രധാന കാരണം. ബ്രെന്റ് ക്രൂഡ് വില രണ്ട് ശമതാനം ഇടിഞ്ഞു. ഇത് പണപ്പെരുപ്പം, ഇറക്കുമതി ചെലവ് എന്നതിലുള്ള ആശങ്ക നീക്കി. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത് വിപണിക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. വ്യാപാരവും നിക്ഷേപവും പഴയപോലെ നടക്കുമെന്ന തോന്നലുണ്ടാക്കി. ഓഹരി വിപണികള്‍ കുതിക്കുകയും ചെയ്തു.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വ്യാപാരം തടയുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ സൂചിപ്പിച്ചിരുന്നു. ഇത് ആഗോള സമൂഹത്തില്‍ വലിയ ആശങ്കയുണ്ടാക്കി. വ്യാപാരം പ്രതിസന്ധിയിലായാല്‍ അവശ്യ വസ്തുക്കള്‍ക്ക് വില കൂടുകയും ജനങ്ങള്‍ ദുരിതത്തിലാകുകയും ചെയ്യുമായിരുന്നു. ഈ ആശങ്കയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ നീങ്ങിയത്. ഇനി അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പലിശ നിരക്ക് പ്രഖ്യാപനത്തെ അടിസ്ഥാനപ്പെടുത്തിയാകും കറന്‍സികളുടെ വിനിമയ നിരക്കിലെ മാറ്റം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.