'മകളുടേയും കുട്ടിയുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണം': വിപഞ്ചികയുടെ അമ്മ ഷാര്‍ജയില്‍ എത്തി; നിധീഷിനെതിരെ പരാതി നല്‍കും

'മകളുടേയും കുട്ടിയുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണം': വിപഞ്ചികയുടെ അമ്മ ഷാര്‍ജയില്‍ എത്തി; നിധീഷിനെതിരെ പരാതി നല്‍കും

ഷാര്‍ജ: കഴഞ്ഞ ദിവസം അല്‍ ക്വായ്സിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച വിപഞ്ചികയുടെ മാതാവ് ഷൈലജ ഷാര്‍ജയില്‍ എത്തി. ബന്ധുവിനൊപ്പം ഇന്ന് പുലര്‍ച്ചെയാണ് ഷാര്‍ജയില്‍ എത്തിയത്. മകളുടേയും കുട്ടിയുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് അധികൃതരെ അറിയിക്കും. വിപഞ്ചികയുടെ സഹോദരന്‍ വിനോദും രാത്രി ഷാര്‍ജയില്‍ എത്തും.

വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിനെതിരേ ഷാര്‍ജയില്‍ പരാതി നല്‍കാനും വിപഞ്ചികയുടെ കുടുംബം ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി ബന്ധുക്കള്‍ സംസാരിക്കും. സംഭവത്തില്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പേരില്‍ കേരളാ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഭര്‍ത്താവ് നിധീഷ്, ഭര്‍ത്തൃസഹോദരി നീതു, നിധീഷിന്റെ അച്ഛന്‍ എന്നിവരാണ് ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ മൊഴി രേഖപ്പെടുത്തിയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കോട്ടയം പനച്ചിക്കാട് പൂവന്‍തുരുത്ത് വലിയവീട്ടില്‍ നിതീഷിന്റെ ഭാര്യ വിപഞ്ചിക(33)യെയും മകള്‍ വൈഭവിയെയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ ഇവര്‍ താമസിച്ചിരുന്ന ഷാര്‍ജ അല്‍ ക്വായ്സിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷാര്‍ജയില്‍ സ്വകാര്യ കമ്പനിയിലെ എച്ച്.ആര്‍ മാനേജരായിരുന്നു എംബിഎ ബിരുദധാരിയായ വിപഞ്ചിക.

2020 നവംബറിലായിരുന്നു കോട്ടയം സ്വദേശി നിധീഷുമായി വിപഞ്ചികയുടെ വിവാഹം നടന്നത്. വിവാഹ ശേഷം ഷാര്‍ജയില്‍ തന്നെയുള്ള ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഒപ്പമായിരുന്നു താമസം. ആദ്യ ദിവസം മുതല്‍ കടുത്ത പീഡനവും അവഹേളനവും അനുഭവിച്ചതായി വിപഞ്ചിക ആറ് പേജുള്ള ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

ഗര്‍ഭിണിയായതോടെ കൂടുതല്‍ കടുത്ത പീഡനം നേരിട്ടു. നിരന്തര പീഡനത്തെ തുടര്‍ന്ന് മകളുമായി മറ്റൊരു ഫ്‌ളാറ്റിലേക്ക് മാറിത്താമസിക്കേണ്ടി വന്നു. വേര്‍പിരിയല്‍ നോട്ടീസ് ലഭിച്ചതോടെ ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായി ഇരുവരെയും സ്വീകരിക്കുമെന്ന പ്രതീക്ഷയും ഇല്ലാതായി. കുഞ്ഞിന്റെ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. ഇതോടെ നാട്ടിലേക്ക് വരാനുള്ള ശ്രമവും നടന്നില്ല. വേര്‍പിരിയല്‍ നോട്ടീസ് ലഭിച്ചതും കുഞ്ഞിനെ നാട്ടിലേക്ക് കൊണ്ടുവരാനാകാതെ വന്നതുമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നുമാണ് ബന്ധുക്കള്‍ക്ക് ലഭിച്ച ഡയറിക്കുറിപ്പില്‍ പറയുന്നത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.