പാര്‍ട്ടി പുനസംഘടന: ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി കേരള നേതാക്കള്‍; അഞ്ചിടത്തൊഴികെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ ആലോചന

പാര്‍ട്ടി പുനസംഘടന: ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി കേരള നേതാക്കള്‍; അഞ്ചിടത്തൊഴികെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ ആലോചന

ന്യൂഡല്‍ഹി: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പാര്‍ട്ടി പുനസംഘടന യാഥാര്‍ത്ഥ്യമാക്കാന്‍ കേരളത്തിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡുമായി ഡല്‍ഹിയില്‍ ചര്‍ച്ച ആരംഭിച്ചു. ഒരാഴ്ചയ്ക്കകം ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവര്‍ ദേശീയ ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്കൊപ്പം എംപിമാരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടി.

കെപിസിസി വിപുലീകരിക്കാനുള്ള ചര്‍ച്ചകളാണ് ചൊവ്വാഴ്ച പ്രധാനമായും നടന്നത്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിലടക്കം അഭിപ്രായം തേടി. ഡിസിസി പ്രസിഡന്റുമാരില്‍ മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളിലുള്ളവരെ നിലനിര്‍ത്താനും മറ്റുള്ളവരെ മാറ്റാനുമാണ് ആലോചിക്കുന്നത്.

കണ്ണൂരില്‍ മാര്‍ട്ടിന്‍ ജോര്‍ജും കോഴിക്കോട് പ്രവീണ്‍ കുമാറും എറണാകുളത്ത് മുഹമ്മദ് ഷിയാസും തൃശൂരില്‍ ജോസഫ് ടാജെറ്റും മലപ്പുറത്ത് വി.എസ്. ജോയിയുമാണ് നിലവില്‍ അധ്യക്ഷന്മാര്‍.

ആലപ്പുഴയില്‍ ബാബു പ്രസാദിനെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ മാറ്റരുതെന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ താല്‍പര്യം. ഫോണ്‍ സംഭാഷണം ചോര്‍ന്നതിനെ തുടര്‍ന്ന് രാജിവെച്ച പാലോട് രവിക്ക് പകരം വന്ന എന്‍. ശക്തനെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന് നാടാര്‍ വിഭാഗത്തില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ടെന്ന് നേതാക്കള്‍ പറയുന്നു.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ അടുത്ത തവണ നല്ല ഭീരിപക്ഷത്തോടെ അധികാരത്തിലേറാമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. അതിനാല്‍ നേതാക്കള്‍ക്കിടയില്‍ വലിയ അസംതൃപ്തിക്ക് ഇട വരുത്താത്ത വിധം പുനസംഘടന വരുത്തുക എന്നതാണ് പാര്‍ട്ടി നേതൃത്വം ലക്ഷ്യമിടുന്നത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.