അക്രമികളെത്തുന്നത് പൂര്‍ണ നഗ്‌നരായി; സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുപോകും: ഭീതി വിതച്ച് 'ന്യൂഡ് ഗാങ്'

അക്രമികളെത്തുന്നത് പൂര്‍ണ നഗ്‌നരായി;  സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുപോകും: ഭീതി വിതച്ച് 'ന്യൂഡ് ഗാങ്'

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് ഭീഷണിയായി 'ന്യൂഡ് ഗാങ്'. മീററ്റിലെ ദൗരാല, ഭരാല മേഖലകളിലാണ് ഇവരുടെ വിളയാട്ടം. പൂര്‍ണ നഗ്‌നരായെത്തി സ്ത്രീകളെ ആക്രമിക്കുന്നതാണ് രീതി.

തുടര്‍ച്ചയായി നാല് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടന്നതോടെ നഗ്‌നരായെത്തുന്ന അക്രമികളെ കണ്ടെത്താനായി ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊലീസ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കി.

അടുത്തിടെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന സ്ത്രീക്ക് നേരേ അതിക്രമമുണ്ടായതോടെയാണ് 'ന്യൂഡ് ഗാങി'നെപ്പറ്റി പൊലീസും നാട്ടുകാരും അറിയുന്നത്. അതുവരെ സമാന രീതിയില്‍ മൂന്നുതവണ അതിക്രമങ്ങളുണ്ടായിട്ടും ആരും പരാതിപ്പെട്ടിരുന്നില്ല.

എന്നാല്‍, അതിക്രമം ആവര്‍ത്തിച്ചതോടെ ഗ്രാമ മുഖ്യന്മാര്‍ ഇടപെട്ട് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പൂര്‍ണ നഗ്‌നരായെത്തി സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് ഉപദ്രവിക്കുന്നതാണ് അക്രമികളുടെ രീതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഭരാലയിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന സ്ത്രീയെയും സമാന രീതിയിലാണ് ആക്രമിച്ചത്. അക്രമികളായ രണ്ടു പേര്‍ ചേര്‍ന്ന് ഇവരെ വലിച്ചിഴച്ച് സമീപത്തെ വയലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബഹളം വെച്ച യുവതി ഒടുവില്‍ ഏറെ പണിപ്പെട്ടാണ് അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടത്.

സംഭവമറിഞ്ഞ് പ്രദേശ വാസികള്‍ ഉടനെ സ്ഥലത്തെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ത്രീയോട് വിവരം തിരക്കിയപ്പോഴാണ് അക്രമികളായ രണ്ടുപേരും പൂര്‍ണമായും നഗ്‌നരായിരുന്നുവെന്ന് വിവരം കിട്ടിയത്.

ഇത്തരം സംഭവങ്ങള്‍ നേരത്തേയുണ്ടായിരുന്നെങ്കിലും നാണക്കേട് മൂലം ആരും പരാതി നല്‍കിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, തുടര്‍ച്ചയായി നാല് തവണ അതിക്രമങ്ങളുണ്ടായതോടെ നാട്ടുകാര്‍ ഭയന്നിരിക്കുകയാണെന്നും പൊലീസ് വിശദീകരിച്ചു.

അക്രമികളെ കണ്ടെത്താനായി കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഊര്‍ജിതമായ തിരച്ചില്‍ നടത്തിയിരുന്നു. ഡ്രോണ്‍ നിരീക്ഷണവും നടത്തി. എന്നാല്‍, പരിശോധനയില്‍ സംശയാസ്പദമായി ആരെയും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ സിസി ടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് പട്രോളിങിനായി വനിതാ പോലീസുകാരെയും വിന്യസിച്ചു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.