കീവ്: ഉക്രെയ്നിലുടനീളം ഇന്ന് പുലർച്ചെ റഷ്യന്‍ സൈന്യത്തിന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ഒരു കുട്ടി അടക്കം രണ്ട് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാന നഗരമായ കീവിലെ സർക്കാർ കെട്ടിടത്തിനും മിസൈല്‍ ആക്രമണത്തില്‍ തീപിടിച്ചു.
കീവിലെ നിരവധി ബഹുനില കെട്ടിടങ്ങൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു. ഉയർന്ന നിലകളില്‍ തീയണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമന സേനാംഗങ്ങളുടെ ഫോട്ടോകൾ ടെലഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.
കീവിലെ സർക്കാർ ആസ്ഥാനമായ ഉക്രെയ്ന്‍ മന്ത്രിസഭാ മന്ദിരത്തിനും റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി പ്രധാനമന്ത്രി യൂലിയ സ്വൈരിഡെങ്കോ ടെലഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തകർ തീ അണയ്ക്കാനുള്ള ശ്രമത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് പുക ഉയരുന്നതായിട്ടാണ് എഎഫ്പി റിപ്പോർട്ട്.
റഷ്യ-ഉക്രെയ്ന്‍ സംഘർഷം അവസാനിപ്പിക്കാനായി യൂറോപ്യന്‍ രാജ്യങ്ങളുടെയും യുഎസിന്റെയും നേതൃത്വത്തില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴാണ് പുതിയ ആക്രമണ പരമ്പര. ഭാവിയിൽ റഷ്യ വീണ്ടും അധിനിവേശം നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ പാശ്ചാത്യ സൈനിക ശക്തികളില്‍ നിന്ന് സുരക്ഷാ ഗ്യാരന്റിയാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെടുന്നത്. എന്നാല്‍ ഉക്രെയ്നില്‍ ഏതെങ്കിലും തരത്തില്‍ പാശ്ചാത്യ സൈനികരെ വിന്യസിക്കുന്നത് തങ്ങള്‍ക്ക് അസ്വീകാര്യമാണെന്നാണ് റഷ്യയുടെ നിലപാട്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.