ക്രൈസ്തവ നിലപാടുകളില്‍ ശ്രദ്ധേയനും ട്രംപിന്റെ വിശ്വസ്തനുമായ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചു; അമേരിക്കയുടെ കറുത്ത നിമിഷമെന്ന് ട്രംപ്

ക്രൈസ്തവ നിലപാടുകളില്‍ ശ്രദ്ധേയനും ട്രംപിന്റെ വിശ്വസ്തനുമായ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചു; അമേരിക്കയുടെ കറുത്ത നിമിഷമെന്ന് ട്രംപ്

'യേശുക്രിസ്തു മരണത്തെ പരാജയപ്പെടുത്തി. അതിനാല്‍ നമ്മുക്ക് ജീവന്‍ ലഭിച്ചു.'-എന്നതായിരുന്നു ചാര്‍ളി സാമൂഹിക മാധ്യമമായ എക്‌സില്‍ അവസാനമായി കുറിച്ചത്

വാഷിങ്ടണ്‍: ക്രൈസ്തവ നിലപാടുകളില്‍ ശ്രദ്ധേയനും യു.എസ് വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനുമായ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചു. ചാള്‍സ് ജെയിംസ് കിര്‍ക്ക് എന്നാണ് മുഴുവന്‍ പേര്. യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ ഒരു യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് വെടിയേറ്റത്. മുപ്പത്തൊന്നുകാരനായ അദേഹം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ്.

2012 ല്‍ 18 വയസുള്ളപ്പോഴാണ് ടേണിങ് പോയിന്റ് എന്ന സംഘനയ്ക്ക് ചാര്‍ലിയും വില്ല്യം മോണ്‍ഡ്ഗോമെരിയും ചേര്‍ന്ന് രൂപം നല്‍കിയത്. അമേരിക്കന്‍ ക്യാമ്പസുകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഒരു സംഘടനയായി ടി.പി.യു.എസ്.എ മാറി. മരണ വാര്‍ത്ത ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഏറെ പ്രചാരമുള്ള പോഡ്കാസ്റ്റുകളുടെ അവതാരകനായിരുന്നു അദേഹം. 

'യേശുക്രിസ്തു മരണത്തെ പരാജയപ്പെടുത്തി. അതിനാല്‍ നമ്മുക്ക് ജീവന്‍ ലഭിച്ചു.'-എന്നതായിരുന്നു ചാര്‍ളി സാമൂഹിക മാധ്യമമായ എക്‌സില്‍ അവസാനമായി കുറിച്ച വാചകം. അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളിലെ ആയിരക്കണക്കിന് യുവാക്കളെ പ്രചോദിപ്പിച്ച വ്യക്തിത്വത്തിന് ഉടമയാണ് കിര്‍ക്ക്. രാഷ്ട്രീയപരമായി ശക്തിപ്പെടുന്നതോടൊപ്പം തന്നെ വിശ്വാസത്തിലും അടിയുറച്ച് ബലപ്പെടുവാന്‍ ആഹ്വാനം നല്‍കിയ യുവാവായിരുന്നു അദേഹം.


ക്രിസ്തീയ വിശ്വാസത്തിന് വേണ്ടി അതിശക്തമായി നിലകൊണ്ട വ്യക്തിത്വമായിരുന്നു അദേഹത്തിന്റേത്. യുണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളോട് കുടുംബ ജിവിതം നയിക്കുവാന്‍ അദേഹം ആഹ്വാനം ചെയ്തു. സമൂഹത്തെ നശിപ്പിക്കുന്ന സാമൂഹ്യ തിന്മകളായ നീലച്ചിത്രങ്ങള്‍, ലിംഗ സമത്വ വാദം, സ്വവര്‍ഗ അനുരാഗം, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയില്‍ നിന്ന് അകന്ന് വിശ്വാസത്തില്‍ അധിഷ്ടിതമായി ജീവിക്കുവാനും രാഷ്ട്രത്തെ കെട്ടിപ്പടുക്കുവാനും ആഹ്വാനം ചെയ്തു. അനേകം യുവ ജനങ്ങളെ ഈ പ്രബോധനം ആകര്‍ഷിച്ചു.

മൂന്ന് വയസും ഒരു വയസും ഉള്ള രണ്ട് കുഞ്ഞുങ്ങളുടെ പിതാവാണ് കിര്‍ക്ക്. എറിക ഫ്രാന്റ്‌സ്‌വെയാണ് ഭാര്യ.

കിര്‍ക്കിന്റെ മരണം അമേരിക്കയുടെ കറുത്ത നിമിഷമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കടുത്ത അമര്‍ഷവും ദുഖവും അദേഹം കിര്‍ക്കിന്റെ മരണത്തില്‍ രേഖപ്പെടുത്തി.


അതേസമയം വെടിവപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ അല്ല പ്രതിയെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.



യൂട്ട് വാലി സര്‍വകലാശാലയില്‍ നടന്ന ചടങ്ങിനിടെ സംസാരിക്കുന്ന ചാര്‍ലിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ കഴുത്തിന്റെ ഇടതുവശത്തുകൂടി ചോര ഒഴുകുന്നതാണ് പിന്നീട് ചടങ്ങിലുണ്ടായിരുന്നവര്‍ കണ്ടത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.