'കപ്പലണ്ടി വിറ്റ് നടന്നവനും കോടിപതി, ഒരു ഘട്ടം കഴിഞ്ഞാല്‍ നേതാക്കളുടെ നിലവാരം മാറും'; സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ നേതാവ്

 'കപ്പലണ്ടി വിറ്റ് നടന്നവനും കോടിപതി, ഒരു ഘട്ടം കഴിഞ്ഞാല്‍ നേതാക്കളുടെ നിലവാരം മാറും'; സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ നേതാവ്

തൃശൂര്‍: ജില്ലയിലെ സിപിഎം നേതാക്കള്‍ക്കെതിരേ ഗുരുതരമായ ആരോപണവുമായി ഡിവൈഎഫ്‌ഐ നേതാവ്. ഇതുമായി ബന്ധപ്പെട്ട ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. കപ്പലണ്ടി വിറ്റ് നടന്ന കണ്ണന്‍ കോടിപതിയാണെന്നും എ.സി മൊയ്തീന്റെ ഇടപാടുകള്‍ അപ്പര്‍ ക്ലാസിലെ ആളുകളുമായിട്ടാണെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.

ഒരു ഘട്ടം കഴിഞ്ഞാല്‍ സിപിഎം നേതാക്കളുടെ നിലവാരം മാറുകയാണ്. ജില്ലാ നേതൃത്വത്തില്‍ സാമ്പത്തികമായി ആര്‍ക്കും പ്രശ്നമില്ലെന്നും സന്ദേശത്തില്‍ പറയുന്നു. സുഹൃത്തും സിപിഎം നേതാവുമായ നിബിന്‍ ശ്രീനിവാസനോട് ശരത്പ്രസാദ് നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. അഞ്ച് വര്‍ഷം മുന്‍പ് നടത്തിയ ഫോണ്‍ സംഭാഷണമാണിതെന്നാണ് ശരത് പ്രസാദ് പറയുന്നത്.

ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് വന്‍കിട ആളുകളുമായാണ് സാമ്പത്തിക ഇടപാടുകള്‍. കമ്മിറ്റിയിലെ ആര്‍ക്കും സാമ്പത്തികമായി പ്രശ്നങ്ങളില്ല. അതിന് പിന്നില്‍ വലിയ തോതിലുള്ള പിരിവുകളാണ്. ഡിവൈഎഫ്ഐ നേതാവ് പിരിക്കുമ്പോള്‍ കിട്ടുന്ന പണമല്ല, സിപിഎം നേതൃത്വം പിരിക്കുമ്പോള്‍ കിട്ടുന്നത് എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓഡിയോ സന്ദേശത്തില്‍ ഉണ്ട്.

പണ്ട് തൃശൂര്‍ ടൗണില്‍ കപ്പലണ്ടി വിറ്റ് നടന്ന എം.കെ കണ്ണന്‍ ഇപ്പോള്‍ ഏത് നിലയിലെത്തിയെന്ന് ആലോചിക്കണം. പുതുക്കാട് എംഎല്‍എ കെ.കെ രാമചന്ദ്രന്റെ സ്ഥിതിയെപ്പറ്റി ചോദിക്കുമ്പോഴും വലിയ സാമ്പത്തിക സ്ഥിതിയിലാണ് എല്ലാവരും എന്ന് മറുപടി പറയുന്നുണ്ട്. അനൂപ് ഡേവിസ് കാട, തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വര്‍ഗീസ് കണ്ടംകുളത്തി എന്നിവര്‍ക്കെല്ലാം വലിയ സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശരത് പ്രസാദ് പറയുന്നു.

നേരത്തേ കരുവന്നൂര്‍ കേസില്‍ പ്രതിക്കൂട്ടിലായിരുന്ന നേതാക്കള്‍ക്കെതിരെയാണ് ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദ സന്ദേശം എന്നതിനാല്‍ ഇത് സിപിഎം ജില്ലാ നേതൃത്വത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. എ.സി മൊയ്തീന്‍, എം.കെ കണ്ണന്‍, അനൂപ് ഡേവിസ് കാട എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് വിധേയമായതാണ്. ഇതെല്ലാം ശരിവയ്ക്കും വിധത്തിലാണ് ഇപ്പോള്‍ പുറത്ത് വന്ന ശബ്ദ സന്ദേശം.

മണ്ണുത്തി ഏരിയാ കമ്മിറ്റിയില്‍ ചില അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നതെന്നാണ് വിവരം.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.