ചെന്നൈ: വിജയ് പങ്കെടുത്ത റാലിക്കിടെ കരൂരില്‍ തിക്കിലും തിരക്കിലും ഉണ്ടായ മരണത്തിന് കാരണം വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രികഴകം പതിനായിരം പേരെ പ്രതീക്ഷിച്ച റാലിയില്‍ രണ്ട് ലക്ഷത്തോളം പേരെത്തിയെന്നാണ് അനൗദ്യോഗിക കണക്ക്.
റാലിയ്ക്ക് അനുമതി തേടി ടിവികെ സമര്‍പ്പിച്ച അപേക്ഷയിലാണ് സുരക്ഷയും, പ്രതീക്ഷിക്കുന്ന ആളുകളെയും സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. പതിനായിരം പേരെ റാലിയില്‍ പ്രതീക്ഷിക്കുന്നു എന്നാണ് ടിവികെ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അറുപതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രദേശമാണ് റാലിയ്ക്ക് സജ്ജമാക്കിയിരുന്നത്.
വിജയ് കരൂരിലേക്ക് റോഡ് മാര്‍ഗം സഞ്ചരിക്കുമെന്നും ബാനറുകള്‍, ഫ്ളെക്‌സ് ബോര്‍ഡുകള്‍, പ്രസംഗ സംവിധാനം എന്നിവ സ്ഥാപിക്കേണ്ടതുണ്ടെന്നും അനുമതി തേടിക്കൊണ്ട് കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി നല്‍കിയ കത്തില്‍ പറയുന്നു.
അതേസമയം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിജയ്ക്കെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദുരന്തത്തില്‍ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുക്കണം എന്ന് സിപിഎം ആവശ്യപ്പെട്ടു. ദുരന്തത്തില്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേസെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ റാലി പാതിയില്‍ നിര്‍ത്തി പ്രദേശം വിട്ട വിജയ് ചെന്നൈയിലേക്ക് മടങ്ങി. തിരുച്ചിറപ്പള്ളിയില്‍ നിന്നും വിമാന മാര്‍ഗമാണ് വിജയ് മടങ്ങിയത്. ദുരന്തത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ആയിരുന്നു മടക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.